തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും കെ.മുരളീധരന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
അഴിമതിയുടെ ചെളിക്കുണ്ടിലാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് മുരളീധരന് പറഞ്ഞു. ജലീലിന്റെ അഴിമതിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. നിയമനത്തിനായി ജലീല്‍ യോഗ്യത മാറ്റിയെന്നും മുരളീധരന് ആരോപിച്ചു. ഇ.പി.ജയരാജന് നല്‍കാത്ത നീതി ജലീലിന് എന്തിനാണ് മുഖ്യമന്ത്രി നല്‍കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കരാര്‍ എടുത്തിരിക്കുകയാണ്. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി ജലീലിനെ ന്യായീകരിച്ചാണ് സംസാരിച്ചത്. ഇതേ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: