ന്യൂദല്‍ഹി: മുന്‍ എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനെതിരെ ദല്‍ഹി കോടതി കുറ്റം ചുമത്തി. എഐഎഡിഎംകെ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ വാഗ്ദാനം നല്‍കിയെന്ന് ആരോപിച്ചാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജിന്റേതാണ് ഈ ഉത്തരവ്.
കേസിന്റെ വിചാരണയില്‍ ദിനകരന് ഹാജരായി കുറ്റക്കാരനല്ലെന്ന് വിധിക്കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി അത് തള്ളി. ഐപിസി സെക്ഷന്‍ 120ബി കുറ്റകരമായ ഗൂഢാലോചന, 201 തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദിനകരനെതിരെ കേസെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഈ മാസം 17ന് കേസ് വിചാരണയ്ക്കായി കോടതി വീണ്ടും പരിഗണിക്കും. നവംബര്‍ 17നാണ് സംഭവത്തില്‍ ദിനകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
എഐഎഡിഎംകെ വിമത വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കുന്നതിനായി സുകേഷ് ചന്ദ്രശേഖരന് എന്നയാളുടെ സഹായത്തോടെ പോള്‍ പാനല്‍ ഉദ്യോഗസ്ഥര്‍ക്ക് പണം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനെതിരെ ദല്‍ഹി പോലീസാണ് 2017ലാണ് കേസെടുത്തത്. ചന്ദ്രശേഖരന് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ ദിനകരന് പിന്നീട് ജാമ്യത്തിലിറങ്ങിയാണ് രാധാകൃഷ്ണന് നഗര്‍ മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രഷര്‍ കുക്കര്‍ ചിഹ്നത്തില്‍ മത്സരിച്ച് 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനകരന് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: