ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീംകോടതി അനുമതി നല്കി. 2011-12 കാലത്തെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
നികുതി സംബന്ധിച്ച് ആദായനികുതി വകുപ്പിന് കണക്കെടുപ്പുകള്‍ നടത്താമെന്നും, എന്നാല്‍ ഇതിന്റെ മേല്‍ നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വരുമാനം സംബന്ധിച്ച് സോണിയയും രാഹുലും കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്ന് കാട്ടി സുബ്രഹ്മണ്യം സ്വാമിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ അസോസിയേറ്റഡ് ജേര്ണത്സ് ലിമിറ്റഡില്‍ നിന്നും യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന്റെ പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ആ സമയത്തെ നികുതിയിടപാടുകള്‍ അന്വേഷിക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചത്. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും രാഹുലിന്റെയും സോണിയയുടെയും പേരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: