കണ്ണൂര്‍: സമൂഹത്തില്‍ കണ്ടുപിടിക്കപ്പെടാത്ത കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്
‘അശ്വമേധ’ത്തിന് ജില്ലയില്‍ അഞ്ചിന് തുടക്കമാകുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പിആര്‍ഡി ചേമ്പറില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുഷ്ഠരോഗം മൂലമുണ്ടാകുന്ന പ്രകടമായ വൈകല്യങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ക്യാമ്പയിന് നടക്കുന്നത്.
അഞ്ച് മുതല്‍ രണ്ടാഴ്ചക്കാലത്തേക്കാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. കുഷ്ഠ രോഗവ്യാപന നിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞ് വരുന്നുണ്ടെങ്കിലും കുട്ടികളിലെ രോഗബാധ, അംഗവൈകല്യം സംഭവിക്കുന്നവരുടെ നിരക്ക് എന്നിവ ഉയര്‍ന്നു നില്ക്കുന്നു. രോഗം ബാധിച്ചവരെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇതിന് കാരണം. ഇത്തരം രോഗികളെ കണ്ടെത്തി ചികിത്സിക്കുക വഴി രോഗവ്യാപനം തടയുകയും അംഗവൈകല്യം ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആധിക്യവും ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്.
അശ്വമേധം കുഷ്ഠരോഗനിര്‍ണ്ണയ പ്രചരണ പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഒരു ആശ പ്രവര്‍ത്തകയും സന്നദ്ധപ്രവര്‍ത്തകനും വീടുകള്‍ സന്ദര്‍ശിച്ച് ചര്‍മ്മ പരിശോധന നടത്തുകയും കുഷ്ഠരോഗസമാന ലക്ഷണങ്ങളുണ്ടെങ്കില്‍ സൂപ്പര്‍വൈസര്‍ മുഖാന്തിരം മെഡിക്കല്‍ ഓഫീസറുടെ സഹായത്തോടെ രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യും. ജില്ലയില്‍ 2377 ടീമുകളായി 4754 വളന്റിയര്‍മാരാണ് വീടുകളില്‍ പരിശോധന നടത്തുന്നത്. ഓരോ അഞ്ച് ടീമിനും ഒരു സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ 480 സൂപ്പര്‍വൈസര്‍മാര്‍ ക്യാമ്പയിന്റെ മേല്‍നോട്ടം വഹിക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി.ജയബാലന്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.കെ.ടി രേഖ, തലശ്ശേരി ജനറല്‍ ആശുപത്രി ചര്‍മ്മരോഗ വിദഗ്ദ്ധന് ഡോ.എം.പ്രശാന്ത്, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: