കായംകുളം : കാല്‍നടയായി ശബരിമലയിലേക്ക് പോയ വൃദ്ധനായ അയ്യപ്പ ഭക്തനെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടുന്ന സംഘം മര്‍ദ്ദിച്ചു. കായംകുളം കറ്റാനത്തൂകൂടി നടന്നു പോകുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ രാജുവിന്റെ നേതൃത്വത്തില്‍ വൃദ്ധന്റെ കൈയില്‍ നിന്ന് വടി മേടിച്ച് ആര്‍എസ്എസിന്റെ വടിയല്ലേ ഇതെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കറ്റാനത്തെ സിഐടിയു നേതാവും സഹകരണബാങ്ക് ജീവനക്കാരനുമാണ് രാജു. നടന്നുപോയ അയ്യപ്പ ഭക്തന് ഭിക്ഷയെടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. നീയെന്തിനാ ശബരിമലയിലേക്ക് നടന്നുപോകുന്നത്. ബസ്സില്‍ പോയിക്കൂടേയെന്ന് ചോദിച്ചും അക്രമി വൃദ്ധനെ മര്‍ദ്ദിച്ചു. എന്നാല്‍ ഇതിനെതിരെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗതെത്തി രാജുവിനെ ചോദ്യം ചെയ്തു.
അയ്യപ്പ ഭക്തന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിന്റെ ആവശ്യമെന്താണെന്നും വൃദ്ധനായ അയ്യപ്പനെ ഉപദ്രവിക്കാന്‍ നാണമില്ലേയെന്നും പ്രദേശവാസികള്‍ ചോദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ ഇടപെട്ട് രാജുവിനെ പിന്തിരിപ്പിക്കുകയും ഇതോടെ ആരോടും പരാതി പറയാനൊന്നും നില്‍ക്കാതെ അയ്യപ്പനും നടന്നു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: