തിരുവനന്തപുരം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ടി.വി.രാജേഷ് എംഎല്‍എക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്.
മാര്‍ച്ച് 23നകം എംഎല്‍എയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മജിസ്ട്രേട്ട് ജി.എസ്. മിഥുന് ഗോപി മ്യൂസിയം സിഐക്കു നിര്‍ദേശം നല്കി. എംഎല്‍എയുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫീസര്‍ക്കും കോടതി നിര്‍ദ്ദേശം നല്കി.
2012ലാണ് കേസിനാസ്പദമായ സംഭവം. നിയമം ലംഘിച്ച് സംഘം ചേര്‍ന്ന് മ്യൂസിയം ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നുമാണ് കേസ്.
സിപിഎം നേതാക്കളായ ടി.വി.രാജേഷ് എംഎല്‍എ, ബിജു, കെ.എസ്.സുനില്‍കുമാര്‍, ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. സംഭവ ദിവസം തന്നെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2014 ഫെബ്രുവരി മൂന്നിന് കേസ് കോടതി ഫയലില്‍ സ്വീകരിക്കുകയും പ്രതികള്‍ ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ എംഎല്‍എ തുടര്‍ച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്. പ്രതിയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല, ഒളിച്ചു മാറി നടക്കുന്നു, വാസസ്ഥലം പൂട്ടിക്കിടക്കുന്നു, പരിസരവാസികളെ കണ്ടു ചോദിച്ചതില്‍ ഇപ്പോഴെവിടെയാണെന്നയില്ല, എന്നീ കളവായ കാരണങ്ങള്‍ കാണിച്ച് സാവകാശം തേടി വാറണ്ടുകള്‍ കള്ള റിപ്പോര്‍ട്ട് തയാറാക്കി കോടതിക്ക് മടക്കി നല്കി.
എംഎല്‍എമാരുടെ മന്ദിരത്തിലെ നെയ്യാര്‍ ബ്ലോക്ക് 7 ഡിയില്‍ താമസിക്കുന്ന എംഎല്‍എയെ അറസ്റ്റ് ചെയ്യാനാണ് മ്യൂസിയം സിഐയും പോലീസും ഭയക്കുന്നത്. വാറണ്ട് വിവരം മറച്ചു വച്ചാണ് എംഎല്‍എ നിയമസഭയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: