ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍പ്പെട്ട നീരേറ്റുപുറം എന്ന സ്ഥലത്താണ് ദുര്‍ഗാദേവി മുഖ്യ പ്രതിഷ്ഠയായുള്ള ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം.ഇരുവശങ്ങളിലായി പമ്പാനദിയും മണിമലയാറും ഒഴുകുന്ന ഈ ക്ഷേത്രത്തിന്റെ മനോഹാരിത അവര്‍ണനീയമാണ്.
മൂലപ്രതിഷ്ഠയ്ക്ക് അടുത്തായി അഷ്ടബാഹുക്കളോടു കൂടിയ വനദുര്‍ഗയുടെ പ്രതിഷ്ഠയും കാണാം.ബ്രഹ്മാവിനെ ഉപാസിച്ച് കഠിനതപം ചെയ്ത് ശുംഭന്, നിശുംഭന് എന്നീ അസുരന്മാര് അമാനുഷിക ശക്തികള്‍ നേടി. സ്ത്രീയുമായുള്ള പോരാട്ടത്തില്‍ മാത്രമേ അവര്‍ക്ക് മരണം സംഭവിക്കുകയുള്ളൂ എന്ന വരവും കൂട്ടത്തില്‍ നേടി. അത്തരം ഒരു സാധ്യത വിരളമാണെന്നിരിക്കെ അവരിരുവരും ചേര്‍ന്ന് ഇന്ദ്രന് ഉള്‍പ്പെടെയുള്ള ദേവന്മാരെ മുഴുവന്‍ തോല്‍പ്പിച്ച് ജേതാക്കളായി. മൂവുലകിലും തങ്ങളെ വെല്ലാന്‍ ആരുമില്ലെന്നും ഉറപ്പിച്ച് അനിഷേദ്ധ്യരായ ചക്രവര്‍ത്തിമാരായി വിലസി. നിസ്സഹായരായ ദേവന്മാര് വിജനമായ കാടുകളിലും മറ്റും അഭയം തേടി.
ദേവന്മാരുടെ നിസ്സഹായത കണ്ട് അവരോട് അലിവ് തോന്നിയ നാരദമഹര്‍ഷി അവരെ സഹായിക്കാനുള്ള പോംവഴി നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം പിതാവായ ബ്രഹ്മാവിനെ സമീപിച്ചു. ഉയര്‍ച്ചകളും താഴ്ച്ചകളും ജീവിതത്തില്‍ സാധാരണമാണെന്നും ഇപ്പോള്‍ ദേവന്മാര് അത്തരം ഒരു ഘട്ടത്തിലൂടെ ചരിക്കുകയാണെന്നുമാണ് ബ്രഹ്മാവ് മഹര്‍ഷിയോട് പറഞ്ഞത്.
ഈ നിന്ദ്യമായ സ്ഥിതിയില്‍നിന്ന് മോചനം നേടാന്‍ ഒരു മാര്‍ഗം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദേവന്മാരുടെ അധീശത്വവും സമ്പത്തും എല്ലാം തിരികെ നല്കാന് ഒരു ശക്തിക്ക് മാത്രമേ കഴിയൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ദേവിക്ക് മാത്രം. കേട്ട മാത്രയില്‍ ദേവന്മാര് ദേവിയെ തേടി ഇറങ്ങി. പര്‍വതരാജനായ ഹിമവാനെ സമീപിക്കുമെന്നും ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ദേവന്മാര് എല്ലാവരും ചേര്‍ന്ന് മന്ത്രങ്ങള്‍ ഉരുവിട്ടു തുടങ്ങി. ശക്തിയുടെ, ജ്ഞാനത്തിന്റെ, ക്രിയാത്മകതയുടെ, പരോപകാര തത്പരതയുടെ, അനുഗ്രഹത്തിന്റെ എല്ലാം സ്വരൂപമായ ദേവിക്ക് അവര്‍ ഒരേ സ്വരത്തില്‍ ഹൃദയാര്‍ച്ചന നടത്തി.
ദേവി പാര്‍വതി അപ്പോള്‍ ഗംഗാനദിക്കരയില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. മന്ത്രധ്വനികള്‍ ദേവിയുടെ കര്‍ണങ്ങളില്‍ പ്രതിധ്വനിച്ചു. ദേവന്മാരുടെ സ്വരത്തിലെ ദുഃഖച്ഛായയും അപേക്ഷാഭാവവും എല്ലാം ദേവിയില്‍ അനുതാപമുണര്‍ത്തി.
ദേവന്മാരുടെ പരിതാപകരമായ നില അവര്‍ വ്യക്തമായി മനസ്സിലാക്കി. വൈകാതെ ദേവിയില്‍നിന്ന് മറ്റൊരു ദേവി ഉല്‍ഭൂതമായി-ഉറയൂരി ഒരു പുഷ്പം പ്രത്യക്ഷപ്പെടുന്ന വിധത്തില്‍. ദുര്‍ഗാദേവിയുടെ അവതാരമായിരുന്നു അത്. അസുരന്മാര് കാരണം ഉണ്ടായ ദുരിതങ്ങളില്‍നിന്ന് ദേവന്മാരെ രക്ഷിക്കാനായിരുന്നു ഈ ദിവ്യരൂപം കൈക്കൊണ്ടത്.
ശുംഭന്റെയും നിശുംഭന്റെയും നേതൃത്വത്തില്‍ അസുരന്മാര് ഒരു വശത്തും ദേവി ഒരു വശത്തുമായി കടുത്ത പോരാട്ടം ആരംഭിച്ചു- ചരിത്രത്തില്‍ അന്നേവരെ കേട്ടിട്ടില്ലാത്ത പോരാട്ടമായിരുന്നു അത്. പോരാട്ടത്തില്‍ അസുരന്മാരെ മുഴുവന്‍ ദേവി ഉന്മൂലനം ചെയ്തു. ദേവന്മാര്ക്ക് നഷ്ടപ്പെട്ട ശക്തിയും സമ്പത്തും എല്ലാം തിരിച്ചുകിട്ടി. നാരദന് അവിടെ പ്രത്യക്ഷപ്പെട്ട് ദേവിയുടെ അജയ്യതയെക്കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കി; പ്രപഞ്ചത്തിലെ സൃഷ്ടി-സ്ഥിതി-സംഹാരത്തിന് കാരണവും ദേവിയാണെന്നും.
ഈ ദേവിയുടെ സമ്പൂര്‍ണാവതാരമാണ് ചക്കുളത്തുകാവിലമ്മ. വൃശ്ചികമാസത്തില്‍ നടക്കുന്ന പൊങ്കാലയാണ് പ്രധാന ഉത്സവങ്ങളില്‍ ഒന്ന്. സ്ത്രീകള്‍ അടുപ്പുകൂട്ടി ദേവിക്ക് പായസനിവേദ്യമൊരുക്കുന്നു. നിയന്ത്രണാതീതമായ തിരക്കനുഭവപ്പെടുന്നു ഈ ദിവസം. എല്ലാ മലയാളമാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ച വളരെ പ്രധാനമാണിവടെ. ഭക്തര്‍ പൂര്‍ണ ഉപവാസം അനുഷ്ഠിച്ച് ഭജനമിരിക്കുന്നു, അതിനു കഴിയാത്തവര്‍ ദര്‍ശനം നടത്തി മടങ്ങുന്നു. ചെറുവിഗ്രഹം എഴുന്നള്ളിക്കുന്നു, ദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേകം ഒരുക്കിയ വേദിയില്‍ വയ്ക്കുകയും ചെയ്യുന്നു.
മദ്യപാനം, പുകയില തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയില്ലെന്ന് ദേവിയുടെ വാള്‍തൊട്ട് സത്യം ചെയ്യാന്‍ അത്തരക്കാരായ ഭക്തന്മാര് ധാരാളമായെത്താറുണ്ടിവിടെ. പൂജാരി ചൊല്ലിക്കൊടുക്കുന്ന ലഹരിവിരുദ്ധ പ്രതിജ്ഞ ഇവര്‍ ഏറ്റുചൊല്ലുന്നു.
ഇവിടെനിന്ന് കിട്ടുന്ന ഔഷധജലം കുടിച്ചാല്‍ രോഗങ്ങള്‍ ശമിക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു.ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിന് അവസാനിക്കുന്ന പന്ത്രണ്ട് നൊയമ്പ് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്. ധനു 12 ന് തലയില്‍ ഇരുമുടിക്കെട്ടുമേന്തി ഭക്തര്‍ ദേവിയെ തൊഴാനെത്തുന്നു. അന്നേദിവസം കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായി എല്ലാ പ്രായക്കാരുമുള്‍പ്പെടുന്ന ഭക്തജന സംഘങ്ങള്‍ പൂ
ജകളാലും മയില്‍പ്പീലികളാലും അലങ്കരിച്ച കാവടികള്‍ തോളിലേറ്റി ദര്‍ശനത്തിനെത്തുന്നു. അമ്മച്ചിക്കാവടി എന്നാണിതിനെ പറയുക.കളമെഴുത്തും നിറപറയും (വിവിധ വിഭവങ്ങള്‍ ഭക്തര്‍ പറയില്‍ നിറച്ച് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ്) പതിവുണ്ട്.
ഒരിക്കല്‍ ഒരു കിരാതന് കുടുംബവുമായി കാട്ടില്‍ വിറക് ശേഖരിക്കാനെത്തി. ഒരു സര്‍പ്പത്തിനെ കണ്ട് അമ്പ് എയ്യാന്‍ ശ്രമിക്കവെ സര്‍പ്പം നീങ്ങിമറഞ്ഞു. സര്‍പ്പത്തെ തേടി അതിന് സമീപത്ത് ഒരു ചിതല്‍പ്പുറ്റ് ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ മനോഹരമായ കൊത്തുപണികള്‍ ചെയ്ത സ്വര്‍ണമാലയാണ് അതെന്നു തോന്നിച്ചു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിനകത്ത് ഒരു പാമ്പിനെ കണ്ടു. താന്‍ തേടി നടന്നിരുന്ന പാമ്പു തന്നെയാണ് അത് എന്ന് കരുതി ഒരു മഴുവെടുത്ത് അതിനെ വെട്ടാന്‍ ശ്രമിച്ചു. അപ്പോഴേക്കും പാമ്പ് അപ്രത്യക്ഷമായി.
അപ്പോള്‍ നാരദമഹര്‍ഷി ഒരു അപരിചിതന്റെ രൂപത്തില്‍ അവിടെ എത്തി. കിരാതനോട് ആ പുറ്റ് അടര്‍ത്തി നോക്കാനാവശ്യപ്പെട്ടു. കിരാതന് ആ നിര്‍ദ്ദേശം അനുസരിച്ചു. ദേവി വനദുര്‍ഗ്ഗയുടെ വിഗ്രഹമാണ് അതിനകത്ത് കാണാന്‍ കഴിഞ്ഞത്. അങ്ങനെ ഈ സ്ഥലത്തിന് പ്രാധാന്യം വര്‍ധിച്ചു.
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ നീരേറ്റുപുറം ജംഗ്ഷന് അടുത്താണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. തിരുവല്ല-എടത്വാ റൂട്ടിലാണ് ക്ഷേത്രം. നീരേറ്റുപുറം ടൗണിലൂടെയാണ്. എം.വി. കടന്നുപോകുന്നതും. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പത്തനംതിട്ട-ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലായി വരും. അമ്പലപ്പുഴയില്‍നിന്ന് തിരുവല്ല റോഡില്‍ 18 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: