കോട്ടയം: ശബരി റെയില്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മെല്ലെപ്പോക്ക്. ഇതുമൂലം പദ്ധതി നഷ്ടപ്പെടുമെന്ന് ആശങ്ക. സ്ഥലം ഏറ്റെടുത്ത് ലഭിച്ചാല്‍ നിര്‍മാണം തുടങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയതാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് പുരോഗതി വിലയിരുത്തുന്ന പ്രഗതി പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ഇടംപിടിച്ച ഏക പദ്ധതിയാണിത്.
രാജ്യത്തെ പത്ത് പദ്ധതികളാണ് പ്രഗതിയിലുള്ളത്. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന താല്പര്യം സംസ്ഥാന സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത് അനിശ്ചിതത്വത്തിലാണ്. പാത വന്നാല്‍ പ്രയോജനം ശബരിമല തീര്‍ഥാടകര്‍ക്കാണ്. പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക്.
പദ്ധതിയുടെ നിര്‍മാണചെലവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. പുതിയ റെയില്‍ പദ്ധതികളുടെ പകുതി ചെലവ് അതാത് സംസ്ഥാനംകൂടി വഹിക്കണമെന്നാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഒപ്പിട്ട ധാരണാപത്രത്തിലുള്ളത്. ഇതിനായി സംയുക്ത കമ്പനിയും രൂപീകരിക്കണം. ഇതനുസരിച്ച് സംസ്ഥാനസര്‍ക്കാരിന് 51 ശതമാനവും കേന്ദ്രസര്‍ക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനി രൂപീകരിച്ചെങ്കിലും ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനം വിമുഖത കാണിക്കുന്നു. മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 1998-ല്‍ പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുമ്പോള്‍ 650 കോടിയാണ് കണക്കാക്കിയതെങ്കില്‍ ഇപ്പോള്‍ 3,000 കോടി രൂപയ്ക്ക് മുകളില്‍ ചെലവ് കണക്കാക്കുന്നു.
കോട്ടയം, എറണാകുളം ജില്ലകളിലാണ് പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ളത്. ഏറണാകുളം ജില്ലയിലെ 131.62 ഹെക്ടര്‍ ഭൂമിയും കോട്ടയം ജില്ലിയിലെ 13 വില്ലേജുകളില്‍ നിന്നായി 2219.80 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്. എറണാകുളം ജില്ലയില്‍ എരമല്ലൂര്‍, കോതമംഗലം, മുളവൂര്‍, വെള്ളൂര്‍ക്കുന്നം, മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍ വില്ലേജുകളില്‍ നിന്നായി 87.23 ഹെക്ടര്‍ ഭൂമിയും, പെരുമ്പാവൂര്‍, കൂവപ്പടി, വേങ്ങൂര്‍ വെസ്റ്റ്, അശമനൂര്‍, രായമംഗലം വില്ലേജുകളില്‍ നിന്നായി 26.02 ഹെക്ടര്‍ ഭൂമിയും, ചേലാമറ്റം, പെരുമ്പാവൂര്‍, കൂവപ്പടി വില്ലേജുകളില്‍ നിന്നായി 18.37 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കാനുള്ളത്.
കോട്ടയം ജില്ലയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ എങ്ങുമെത്തിയിട്ടില്ല. മീനച്ചില്‍-കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 13 വില്ലേജുകളിലൂടെയാണ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്. രാമപുരം, കടനാട്, വെള്ളിലാപ്പള്ളി വില്ലേജുകളില്‍പ്പെട്ട 2219.80 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സമ്മതപത്രം ലഭിച്ചിട്ടുണ്ട്. മറ്റ് വില്ലേജുകളില്‍ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വെ നടപടികള്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: