മണ്ണുത്തി(തൃശൂര്‍): ലക്ഷങ്ങള്‍ ചെലവിട്ട് കാലാവസ്ഥാ വ്യതിയാനം പഠിച്ച എണ്‍പതിലേറെപ്പേര്‍ തൊഴിലില്ലാതെ പെരുവഴിയില്‍. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കേരള സര്‍വകലാശാലയുടെ പഞ്ചവത്സര കോഴ്സ് പഠിച്ചവരാണ് ജോലിയില്ലാതെ അലയുന്നത്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെക്കുറിച്ചു പഠിക്കാനും വിദഗ്ധരെ വാര്‍ത്തെടുക്കാനും 2010ലാണ് കേരള കാര്‍ഷിക സര്‍വകലാശാല ബി എസ്സി – എം എസ് സി ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് അഡാപ്റ്റേഷന് കോഴ്സ് തുടങ്ങിയത്. ഈ മേഖലയില്‍ ഏഷ്യയിലെ തന്നെ ആദ്യത്തെ കോഴ്സായിരുന്നു ഇത്.
യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് തുടങ്ങിയത്. വെള്ളാനിക്കരയിലെ ക്ലൈമറ്റ് ചേഞ്ച് അക്കാദമി നടത്തുന്ന കോഴ്സിന് സെമസ്റ്ററിന് 50,000 രൂപയാണ് ഫീസ്. 10 സെമസ്റ്ററുള്ള അഞ്ചു വര്‍ഷത്തെ കോഴ്സിന് 10 ലക്ഷം രൂപയോളമാണ് ചെലവ്.
പുതുതലമുറ കോഴ്സായതിനാല്‍ നല്ല അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ വരെ ബാങ്ക് വായ്പയെടുത്ത് പഠിച്ചു. വലിയ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികളെ പുതിയ കോഴ്സിന് ചാക്കിട്ടു പിടിച്ചത്.
പഠിച്ചിറങ്ങിയവരുടെ ജോലി സാധ്യത ഉറപ്പാക്കാന്‍ കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും ഒന്നും ചെയ്യുന്നില്ല. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം ഉറപ്പാക്കുന്നതിലും കാര്‍ഷിക സര്‍വകലാശാല പരാജയപ്പെട്ടു. കൃഷിക്ക് പുറമെ വനപരിപാലനം, മൃഗസംരക്ഷണം, ഫിഷറീസ്, ദുരന്ത നിവാരണം എന്നീ മേഖലകളിലെല്ലാം വിദഗ്ധ സേവനം ലഭ്യമാകത്തക്ക വിധമാണ് കോഴ്സ് രൂപ കല്പന.
പൂര്‍ണമായും വിദ്യാര്‍ഥികളുടെ ഫീസ് കൊണ്ടാണ് സ്വാശ്രയകോഴ്സ് നടത്തുന്നത്. ഈ ഫീസില്‍ നിന്നും 15 ലക്ഷത്തോളം രൂപ വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത സയന്റിഫിക് ഓഫീസര്‍ എന്ന തസ്തികക്ക് ശമ്പളം കൊടുക്കാന്‍ ഉപയോഗിക്കുന്നു. കോഴ്സ് തുടങ്ങി എട്ടു വര്‍ഷമായിട്ടും ലബോറട്ടറി സൗകര്യം ഏര്‍പ്പെടുത്താനോ സ്ഥിരം അധ്യാപക തസ്തിക സൃഷ്ടിച്ചു നിയമനം നടത്താനോ സര്‍വകലാശാല തയാറായിട്ടില്ല. ഡോ. ടി. പ്രദീപ് കുമാര്‍ അധ്യക്ഷനായ ഉപസമിതി ആറു മാസം മുന്‍പ് ഈ കോഴ്സ് നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പകരം പരിസ്ഥിതി ശാസ്ത്രത്തില്‍ നാല് വര്‍ഷ കോഴ്സ് തുടങ്ങാനായിരുന്നു ശുപാര്‍ശ. എന്നാല്‍ വിദ്യാര്‍ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശുപാര്‍ശ നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: