കണ്ണൂര്‍: ‘കഴിഞ്ഞ അരനൂറ്റാണ്ട് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം കേരളത്തില്‍ ഇരകളാക്കിയ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീരുപ്പ് കലരാത്ത ഒരു മതിലിനും കാലത്തിന്റെ ചുവരെഴുത്ത് ഉള്‍ക്കൊള്ളാനാവില്ല.’ പറയുന്നത് ഡോ. നീത നമ്പ്യാര്‍.സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച അമ്മ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചതിന്റെ പേരില്‍ സിപിഎം നിരന്തരം വേട്ടയാടിയ ഡോ.നീത പി.നമ്പ്യാര്‍.
നവോത്ഥാനമെന്നത് മഹത്തായ ആശയമാണ്. അതിനെ കേവലം വിശ്വാസത്തിന്റെ ചട്ടക്കൂടിനുള്ളില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന പാതകമാണ്. സ്വതന്ത്ര ഭാരതത്തില്‍ ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണകൂടം അധികാരത്തിലേറാന്‍ രാജ്യത്തെ പാകപ്പെടുത്തിയപ്പോള്‍ അതിനെതിരെ വിപ്ലവത്തിന്റെ ‘കല്‍ക്കട്ടാ തീസിസ്’ പാസ്സാക്കിയ ആളുകള്‍ ഇപ്പോള്‍ ഭരണഘടനയെ പിടിച്ചു ആണയിടുകയാണ്. ചരിത്രത്തോട് തങ്ങള്‍ കാണിച്ച തെറ്റിന് ആദ്യം മാപ്പ് ഏറ്റു പറയുന്നതാവും ഭംഗി. ഇത് നവോത്ഥാനത്തിന്റെ വനിതാ മതിലല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള സങ്കുചിത പ്രതിരോധ മതിലാണ്. ഡോ.നീത തുറന്നടിച്ചു.
തുടര്‍ച്ചയായ അക്രമങ്ങളും ഭീഷണിയും നേരിട്ട്, ഒടുവില്‍ ഡോക്ടര്‍ക്ക് തന്റെ ആയുര്‍വേദ ക്ലിനിക്ക് പൂട്ടേണ്ടി വന്നിരുന്നു. നീതുവിന്റെ അമ്മ ഭാനുമതി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് ഡോക്ടറുടെ കുടുംബത്തോട് സിപിഎം പ്രതികാരബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങിയത്. അപ്രഖ്യാപിതവിലക്കില് ഭാനുമതിയും മകളും കാലങ്ങളായി പാര്‍ട്ടി ഗ്രാമത്തില്‍ ഭീഷണിയുടെ നിഴലില്‍ ജീവിച്ചു വരികയാണ്. പാര്‍ട്ടിക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് ക്ലിനിക് പൂട്ടിച്ചു.
വീടിനു നേരെ ആക്രമണവും പടക്കമേറും അശ്ലീലപ്രയോഗവും. ഇതായിരുന്നു സിപിഎമ്മില്‍ നിന്നും ഭാനുമതിയുടെ കുടുംബത്തിന് അനുഭവിക്കേണ്ടി വന്നത്. പാര്‍ട്ടി നിര്‍ദേശം കാരണം പോലീസില്‍ നിന്നു പോലും നീതി ലഭിച്ചില്ല.
കല്യാശേരി ദേശീയ പാതയില്‍ ഡോ. നീതയുടെ ആയുര്‍വേദ ക്ലിനിക്ക് അടച്ചുപൂട്ടിയ നിലയിലാണ് ഇപ്പോള്‍. ഏതാനും മാസങ്ങളായി എടക്കാട്ട് പുതുതായി ക്ലിനിക്ക് ആരംഭിച്ച് പ്രാക്ടീസ് ചെയ്തു വരികയാണ്. സിപിഎം അക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിച്ച ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വീടിനോട് ചേര്‍ന്ന ക്ലിനിക്കിന്റെ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു. അതിനുശേഷം ഡോക്ടറെന്ന ബോര്‍ഡു പോലും ഇനി വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: