തിരുവനന്തപുരം: ഈ മാസം ഏഴിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തണുപ്പന്‍ പ്രതികരണം. കഴിഞ്ഞ തവണ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ചൂടപ്പംപോലെ വിറ്റുതീര്‍ന്ന ഡെലിഗേറ്റ് പാസുകള്‍ വാങ്ങാന്‍ ഇത്തവണ തള്ളിക്കയറ്റമില്ല. മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് ഡെലിഗേറ്റുകളുടെ എണ്ണം പകുതിയായി കുറഞ്ഞു.
പണം നല്കി രജിസ്റ്റര്‍ ചെയ്ത പത്രപ്രവര്‍ത്തകര്‍ ഇരുനൂറില്‍ ഒതുങ്ങുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കില്ലെന്നു പറഞ്ഞ് ചലച്ചിത്ര അക്കാദമി ഡെലിഗേറ്റ് ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ചതാണ് ചലച്ചിത്രപ്രേമികള്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് അകന്നുനില്ക്കാന് കാരണം.
ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നത് 2,000 രൂപയാക്കി. വിദ്യാര്‍ഥികളുടെ ഫീസ് 350 രൂപയില്‍ നിന്ന് 1,000 രൂപയാക്കിയും വര്‍ധിപ്പിച്ചു.
വിദേശ അതിഥികളുടെയും ജൂറികളുടെയും എണ്ണം കുറയ്ക്കുക, ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കുക, സമാപനവും സമ്മാനദാനവും ലളിതമാക്കുക തുടങ്ങിയവ നടപ്പാക്കാനാണ് ചലച്ചിത്ര അക്കാദമി തീരുമാനിച്ചിരിക്കുന്നത്. ഒരു വിഭാഗത്തിനും സൗജന്യ പാസും അനുവദിച്ചില്ല.
കഴിഞ്ഞ തവണ 10,800 പേര് ഡെലിഗേറ്റ് പാസെടുത്തപ്പോള്‍ ഇത്തവണ 6,800 പേരാണ് ഇന്നലെ രാവിലെ വരെ ഡെലിഗേറ്റ് പാസെടുത്തത്. വിദ്യാര്‍ഥികളുടെ പാസുകള്‍ ആയിരം കടന്നു. കഴിഞ്ഞ തവണ സൗജന്യമായി മീഡിയാ പാസ് നല്കിയപ്പോള് ആയിരത്തിലധികം പേര് മീഡിയാ പാസെടുത്തു. ഇത്തവണ സൗജന്യ പാസില്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്തത് 202 പേര് മാത്രം. ഡലിഗേറ്റ് ഫീസ് ഇനത്തില്‍ രണ്ടു കോടിയില്‍ അധികം പണം പിരിച്ചെടുക്കാമെന്നായിരുന്നു അക്കാദമിയുടെ കണക്കുകൂട്ടല്‍. സ്പോണ്‍സര്‍ഷിപ്പിലൂടെയും പണം കണ്ടെത്താമെന്ന നിര്‍ദേശവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം പലര്‍ക്കും രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പ്രതിഷേധമായി. തുടര്‍ന്ന് വീണ്ടും ദിവസങ്ങള്‍ നീട്ടി നല്കി. എന്നാല്‍ ഈ വര്‍ഷം നവംബര്‍ ആദ്യവാരത്തോടെ രജിസ്ട്രേഷന് ആരംഭിച്ചെങ്കിലും രജിസ്ട്രേഷന് കുറഞ്ഞതിനാല്‍ ഡെലിഗേറ്റ് പാസുകള്‍ക്കായുള്ള രജിസ്ട്രേഷന് ഡിസംബര്‍ ഏഴു വരെ തുടരാനാണ് തീരുമാനം. ആദ്യമായി ത്രിദിന പാസ് സമ്പ്രദായവും ഏര്‍പ്പെടുത്തി. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താമെന്നാണ് സംഘാടകര്‍ പറയുന്നത്.
സാധാരണക്കാരായ ജനങ്ങള്‍ക്ക് രാജ്യാന്തര ചലച്ചിത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ കാണാന്‍ സാധിക്കുന്നതാണ് ചലച്ചിത്ര മേളയുടെ പ്രത്യേകത. 2,000 രൂപയെന്നത് സാധാരണക്കാരായ സിനിമാപ്രേമികള്‍ക്ക് താങ്ങാന്‍ പറ്റുന്ന തുകയല്ലെന്നാണ് ഒരു സിനിമാ പ്രേമിയുടെ പ്രതികരണം. 350ല്‍ നിന്നും 1,000 രൂപയായിക്കിയത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കോളേജ് വിദ്യാര്‍ഥികളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: