പാലക്കാട്: മകന് ശബരിമലയ്ക്ക് പോയതിന് ചുമട്ടുതൊഴിലാളിയായ അച്ഛനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സിപിഎമ്മിന്റെ സജീവ പ്രവര്ത്തകന് കഞ്ചിക്കോട് മായപ്പള്ളം ലക്ഷംവീട് കോളനിയില്‍ മണിയെയാണ് സസ്പെന്‍ഡ് ചെയ്തത്. 39 വര്‍ഷമായി സിഐടിയു പുതുശ്ശേരി യൂണിറ്റിലെ ചുമട്ട്തൊഴിലാളിയാണ്.
യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് തുലാമാസ പൂജാ സമയത്ത് ശബരിമലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ അനീഷ് പങ്കെടുത്തിരുന്നു. പിന്നീട് പോലീസ് പുറത്തുവിട്ട നിലയ്ക്കലിലെ ചിത്രത്തില്‍ അനീഷും ഉള്‍പ്പെട്ടിരുന്നു. സ്വന്തം താത്പര്യപ്രകാരമായിരുന്നു അനീഷും സുഹൃത്തുക്കളും നിലയ്ക്കലിലെ പരിപാടികളില്‍ പങ്കെടുത്തത്. തിരികെയെത്തിയ അനീഷിനെ നവംബര്‍ 12ന് പുലര്‍ച്ചെ ഒരു സംഘം പോലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വീട്ടുകാരോട് തൊട്ടടുത്തുള്ള വാളയാര്‍ സ്റ്റേഷനിലെത്താന്‍ പറഞ്ഞു. എന്നാല്‍, അനീഷിനെ കണ്ടില്ല. പിന്നീട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. അനീഷിനെ മലമ്പുഴ സ്റ്റേഷനില്‍ നിന്ന് മണ്ണുത്തിയിലേക്കും തുടര്‍ന്ന് പത്തനംതിട്ട സ്റ്റേഷനിലേക്കും കൊണ്ടുപോയി.
അനീഷിനെ അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിസവമാണ് മണിയെ സസ്പെന്‍ഡ് ചെയ്തത്. ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്. മകന് പാര്‍ട്ടിനയത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് കാരണം പറഞ്ഞത്. സസ്പെന്ഷന് കാലയളവ് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ പുതുശ്ശേരി ലോക്കല്‍ സെക്രട്ടറി, മണിയെ വിളിച്ച് ഭീഷണിപ്പെടുത്തി.
മകനോട് സിപിഎമ്മില്‍ ചേരാന്‍ പറയണമെന്നും ഇത്തരം കാര്യങ്ങളില്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. അനീഷിനെ അറസ്റ്റ് ചെയ്യാന്‍ ചില പ്രാദേശിക നേതാക്കള്‍ വാളയാര്‍ പോലീസില്‍ സമര്‍ദ്ദം ചെലുത്തിയിരുന്നതായും പറയുന്നു. 18 ദിവസങ്ങള്‍ക്ക് ശേഷമാണ് അനീഷ് ജയില്‍മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: