കൊച്ചി: ആരാധകരും ബ്ലാസ്റ്റേഴ്സിനെ കൈവിട്ട മത്സരത്തില്‍ സമനില. ഇന്നലെ ആളൊഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയോട് 1-1ന് സമനിലയില്‍ പിരിഞ്ഞു. ജയിക്കാമായിരുന്ന മത്സരമായിരുന്നിട്ടും ഗോളടിക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അലംഭാവം കാണിച്ചതാണ് അര്‍ഹതപ്പെട്ട വിജയം നഷ്ടപ്പെടാന്‍ കാരണം. കഴിഞ്ഞ മത്സരങ്ങളില്‍ നിറഞ്ഞുകവിഞ്ഞ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ മത്സരം കാണാനെത്തിയവര്‍ വളരെ കുറവായിരുന്നു. കഷ്ടിച്ച് എണ്ണായിരത്തോളം മാത്രം.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 66-ാം മിനിറ്റില്‍ കാര്‍ലോസ് കാല്‍വോയിലൂടെ ലീഡ് നേടിയത് ജംഷഡ്പൂര്‍ എഫ്സി. പിന്നീട് 77-ാം മിനിറ്റില്‍ ദുംഗലിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. മൂന്ന് തുടര്‍ പരാജയങ്ങള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ കളിയില്‍ ചെന്നൈയിന് എഫ്സിക്കെതിരെയും സമനിലയായിരുന്നു. ഇതോടെ 10 കളികളില്‍ നിന്ന് 9 പോയിന്റുമായി ഏഴാമതുള്ള ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രവേശനവും തുലാസിലായി. 11 കളികളില്‍ നിന്ന് 16 പോയിന്റുമായി ജംഷഡ്പൂര്‍ എഫ്സി അഞ്ചാം സ്ഥാനത്തും.
ചെന്നൈക്കെതിരെ കളിച്ച ടീമില്‍ മുന്നു മാറ്റങ്ങളാണ് ഡേവിഡ് ജെയിംസ് കൊണ്ടുവന്നത്. ജിങ്കാനും ദുംഗലും തിരിച്ചെത്തിയപ്പോള്‍ റാകിപും പൊപ്ലാറ്റ്നിക്കും സൈഡ് ബെഞ്ചിലിരുന്നു. സ്റ്റൊയാനാവിച്ച് ആദ്യ പതിനൊന്നില്‍ ഇടം നേടിയപ്പോള്‍ ക്രമാരെവിച്ച് പകരക്കാരുടെ നിരയില്‍ പോലുമില്ലായിരുന്നു. പകരം സക്കീര്‍ മുണ്ടംപാറയാണ് ഹോള്‍ഡിങ് മിഡ്ഫീല്ഡറുടെ റോളിലെത്തിയത്.
ജംഷഡ്പുര്‍ ടീമിലും മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. സുമിത് പാസിക്കുപകരം ഓസ്ട്രേലിയന്‍ താരം ടിം കാഹില്‍ ആദ്യ ഇലവനില്‍ എത്തി. മുഹമ്മദ് മൊബാഷിര്‍ ആദ്യമായി കളത്തിലെത്തി. എടികെയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ ടീമിലെത്തിയ മല്സാവുംസുവേലക്കും അവസരം ലഭിച്ചു.
പതിവുപോലെ ബ്ലാസ്റ്റഴ്സ് മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഏഴാം മിനിറ്റില്‍ സുവര്‍ണാവസരം ലഭിച്ചു. സഹല്‍ അബ്ദുള്‍ സമദ് ബോക്സിലേക്ക് നല്കിയ പാസ് ബോക്സിനുള്ളില്‍ സ്റ്റൊയാനോവിച്ചിന്റെ കാലില്‍ കിട്ടുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. പന്ത് കാലില്‍ നിയന്ത്രിച്ച് നിര്‍ത്തി ഷോട്ട് എടുക്കുന്നതിനു സമയവുമുണ്ടായിരുന്നു. എന്നാല്‍ എതിര് പ്രതിരോധനിരതാരങ്ങള്‍ ഓടിവരുന്നത് കണ്ട് ധൃതിയില്‍ ഷോട്ട് ഉതിര്‍ത്തപ്പോള്‍ പന്ത് പുറത്തേക്ക് പറന്നു. 12-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ്രഫീകിക്കും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ജംഷഡ്പൂര്‍ എഫ്സി ആദ്യ മാറ്റം വരുത്തി. പരിക്കേറ്റ മൈക്കല്‍ സൂസൈരാജിനെ തിരിച്ചുവിളിച്ച് ജെറിയെ ഇറക്കി.
21-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ ശ്രമത്തിന് മുന്നില്‍ വിലങ്ങുതടിയായി ക്രോസ് ബാറ് നിന്നു. കിസിറ്റോ ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ ബോക്സില്‍ പ്രവേശിച്ച ശേഷം ഷോട്ട് ഉതിര്‍ത്തെങ്കിലും ജംഷഡ്പൂര്‍ പ്രതിരോധം ക്ലിയര്‍ ചെയ്തു. പന്ത് കിട്ടിയത് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന സഹലിന്റെ കാലുകളില്‍. പന്ത് കിട്ടിയ സഹല്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. ഇതിന് തൊട്ടുമുന്‍പ് സ്റ്റൊയാനോവിച്ചിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. പിന്നീട് 30-ാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്തുനിന്ന് ഹാളിചരണ്‍ നര്‍സാരിയൂടെ കിടിലന്‍ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 34-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല.
മെമോയുടെ ഗോള്‍ ലൈന്‍ രക്ഷപ്പെടുത്തലാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. തുടര്‍ന്ന് കിട്ടിയ പന്ത് ദുംഗലിന് വലയിലെത്തിക്കാനും കഴിഞ്ഞില്ല. ഇടയ്ക്ക് ചില പ്രത്യാക്രമണങ്ങളിലൂടെ ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഗോളി ധീരജ് സിങ്ങിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. 40-ാ മിനിറ്റില്‍ കിസിറോണ്‍ കിസിറ്റോയ്ക്ക് പരിക്കേറ്റതോടെ കറേജ് പെക്കൂസണ് ബ്ലാസ്റ്റേഴ്സിനായി കളത്തില്‍. തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൊബാസിര്‍ റഹ്മാനെ പിന്‍വലിച്ച് ജംഷഡ്പൂര്‍ എഫ്സി പ്രതിക് ചൗധരിയെ കളത്തിലിറക്കി. ആദ്യപകുതിയിലെന്നപോലെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളാണ് മൈതാനത്ത് കണ്ടത്. എന്നാല്‍ അവയെല്ലാം ലക്ഷ്യം തെറ്റിയ മിസൈലുകളായി. 51-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിക്ക് പകരം സി.കെ. വിനീത് ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. എന്നിട്ടും കാര്യമായ ഗുണമൊന്നും നിരയില്‍ കണ്ടില്ല.
ഇടയ്ക്ക് റോബിന് ഗുരുങിന്റെ നേതൃത്വത്തില്‍ ജംഷഡ്പൂര്‍ ഒന്നുരണ്ട് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ്ങിനെ കീഴടക്കാനായില്ല. 61-ാം മിനിറ്റില്‍ സ്റ്റൊയാനോവിച്ച് മറ്റൊരു സുവര്‍ണാവസരവും കൂടി തുലച്ചു. സന്ദേശ് ജിങ്കന് ബോക്സിലേക്ക് മറിച്ചു നല്കിയ പന്ത് എതിര് പ്രതിരോധനിര താരങ്ങള്‍ക്കിടയിലൂടെ സ്റ്റൊയാനോവിച്ച് അടിച്ചത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. കളിയുടെ ഗതിക്കെതിരായി 66-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ പെനാല്‍റ്റിയിലൂടെ ലീഡ് നേടി.
മൈതാനമദ്ധ്യത്തുനിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ടിം കാഹിലിനെ അനാവശ്യമായ മുന്നോട്ടുകയറിവന്ന ഗോൡ ധീരജ് സിങ് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത കാര്‍ലോസ് കാല്‍വോയ്ക്ക് ലക്ഷ്യം പിഴച്ചില്ല, പന്ത് വലയില്‍ (1-0). ഈ ഫൗളിന് ധീരജ് സിങിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. ലീഡ് വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് കുറേക്കൂടി മുര്‍ച്ച കൈവന്നു. വിനീതും സ്റ്റൊയാനോവിച്ചും ദുംഗലും കൂടുതല്‍ ഒത്തൊരുമ പ്രകടിപ്പിച്ചതോടെ കളി ആവേശകരമായി. പിന്നീട് തുടര്‍ച്ചയായി ജംഷഡ്പൂര്‍ ഗോള്‍മുഖം വിറകൊണ്ടു. ഒടുവില്‍ 76-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി.സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ സ്റ്റൊയാനോവിച്ചിന്റെ പാസില്‍ ദുംഗലാണ് ആതിഥേയരുടെ സമനില ഗോള്‍ നേടിയത്. ഏഴിന് കൊച്ചിയില്‍ പൂനെ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: