സന്നിധാനം: ശബരിമലയിലെ അനധികൃത നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിയമിച്ച നിരീക്ഷണസമിതി പോലീസിനോട് നിര്‍ദ്ദേശിച്ചു. സന്നിധാനത്ത് തെളിവെടുപ്പു നടത്തിയശേഷം നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം. ഡിജിപി എ. ഹേമചന്ദ്രന്, ജസ്റ്റിസുമാരായ പി.ആര്. രാമന്, എസ്. സിരിജഗന് എന്നിവരാണു സംഘത്തിലുള്ളത്.
മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. നിരോധനാജ്ഞയുടെ പേരില്‍ ഭക്തരെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന ദേവസ്വംബോര്‍ഡിന്റെ പരാതി കൂടി കണക്കിലെടുത്താണ് നിര്‍ദ്ദേശം. ശബരിമലയിലും പരിസരങ്ങളിലും നടപ്പാക്കേണ്ട കൂടുതല്‍ ക്രമീകരണങ്ങളെക്കുറിച്ച് സമിതി തിങ്കളാഴ്ച ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി അംഗം പി.ആര്. രാമന് പറഞ്ഞു.
വലിയ നടപ്പന്തല്‍, തിരുമുറ്റം എന്നിവിടങ്ങളിലടക്കം പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വാവര് നടയില്‍ ഭക്തര്‍ക്ക് തടസ്സമാകും വിധം ബാരിക്കേഡ് വച്ചതും യോഗത്തില്‍ വിമര്‍ശനത്തിനിടയാക്കി. നിയന്ത്രണത്തിന്റെ പേരില്‍ ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ തടസം നില്ക്കുന്ന പോലീസ് നടപടിയെയും സമിതി അംഗങ്ങള്‍ വിമര്‍ശിച്ചു.
ഒന്നരമണിക്കൂറിലധികമാണ് എഡിജിപി അനില്‍കാന്ത്, ഐജി ദിനേന്ദ്രകശ്യപ്, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ കറുപ്പുസ്വാമി, പത്തനംതിട്ട ജില്ല പോലീസ് മേധാവി ടി. നാരായണന് എന്നിവരോട് സമിതിയംഗങ്ങള്‍ സംസാരിച്ചത്. പോലീസും തീര്‍ത്ഥാടകരുമായുള്ള ബന്ധം എങ്ങനെ സൗഹാര്‍ദ്ദപരമാക്കാം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നിരീക്ഷണസമിതി അംഗമായ ഡിജിപി എ. ഹേമചന്ദ്രന് നല്‍കും.
നിരോധനാജ്ഞ എട്ടുവരെ
സന്നിധാനം: ഇലവുങ്കല്‍, നിലയക്കല്‍, പമ്പ, സന്നിധാനം എന്നിടങ്ങളില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ എട്ടു വരെ തുടരാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്നലെ രാത്രി അവസാനിച്ചതോടെയാണ് നാല് ദിവസത്തേക്കുകൂടി നീട്ടിയത്. സന്നിധാനം എഡിഎം പ്രേംകുമാറിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി.
ആറിന് ശേഷം ഇളവ്
സന്നിധാനം: സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ആറിന് ശേഷം ഇളവ് വരുത്തുമെന്ന് പോലീസ്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങളായ ജസ്റ്റിസ് സിരിജഗന്, പി.ആര്. രാമന്, ഡിജിപി എ. ഹേമചന്ദ്രന് എന്നിവര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: