കോട്ടയം: ശബരിമലയിലെ ഹൈക്കോടതി ഇടപെടലും നിരീക്ഷണവും ഒഴിവാക്കാന്‍ സുപ്രിംകോടതിയെ സമീപിക്കുന്നതിലൂടെ സര്‍ക്കാര്‍ ഭക്തരെ വീണ്ടും വെല്ലുവിളിക്കുന്നെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍. ഹൈക്കോടതി ഇടപെടലിലൂടെ ശബരിമലദര്‍ശനം സാധാരണഗതിയിലേക്ക് തിരിച്ചെത്തുകയാണ്. ഇത് തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എങ്ങനെയും യുവതീപ്രവേശനം നടത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ ഈ നിലപാടെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ഹൈക്കോടതിയിലുള്ള 23 ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാനാണ് നീക്കം. ശബരിമലയ്ക്കായി നിയോഗിച്ചിരിക്കുന്ന മൂന്നംഗ നിരീക്ഷണസമിതിയെ മാറ്റാന്‍ ഹര്‍ജി നല്‍കാനും സര്‍ക്കാര്‍ തയാറെടുക്കുന്നു. ഭക്തര്‍ക്ക് ആശ്വാസമാകുന്ന നിരീക്ഷണങ്ങളും വിധികളും ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സുഗമമായ ശബരിമല ദര്‍ശനത്തിന് വഴിയൊരുക്കാന്‍ പരിശ്രമിച്ച ഹൈക്കോടതിയെ ഭക്തര്‍ അഭിനന്ദിക്കുന്നു. ഇതിനെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നവോത്ഥാന നായകര്‍ ഇല്ലാതാക്കിയ ജാതി ചിന്തയെ വളര്‍ത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: