കോഴിക്കോട്: സംഘപരിവാറിനെതിരെ വിവിധ സാമുദായിക സംഘടനകളെ അണിനിരത്തി വനിതാ മതില് നിര്‍മിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിന് കൂടുതല്‍ തിരിച്ചടി. വനിതാ മതിലില്‍നിന്ന് ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘവും പിന്മാറി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമുദായിക സംഘടനാ യോഗത്തില്‍ ശ്രീപുഷ്പക ബ്രാഹ്മണ സേവാ സംഘവും പങ്കെടുത്തിരുന്നു.
എന്നാല്‍ ആ യോഗത്തില്‍ സംഘടനയുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് കേന്ദ്ര പ്രസിഡന്റ് പി. ഗോപിനാഥനും ജനറല്‍ സെക്രട്ടറി ടി.ആര്. ഹരിനാരായണനും പ്രസ്താവനയില്‍ പറഞ്ഞു. ഹിന്ദു സമൂഹത്തെ അവര്‍ണരെന്നും സവര്‍ണരെന്നും വിഭജിച്ച് ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാടിന് പിന്തുണ നേടാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമമായിരുന്നു ആ യോഗം. കേരള ധീവര മഹാസഭ, സാമൂഹ്യ സമത്വ മുന്നണി, കേരള ബ്രാഹ്മണസഭ തുടങ്ങിയ സാമുദായിക സംഘടനകളാണ് കഴിഞ്ഞ ദിവസം വനിതാ മതില് നീക്കത്തില്‍ നിന്ന് പിന്മാറിയത്.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബ്രാഹ്മണ സമൂദായത്തിന്റെ പങ്കിനെ കുറച്ചു കാണുന്ന അഭിപ്രായങ്ങളാണ് യോഗത്തില്‍ കേട്ടത്. ശബരിമലയിലെ യുവതീപ്രവേശനവും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും തമ്മില്‍ ഒരു ബന്ധവുമില്ല.
ആചാരസംരക്ഷണം എന്നത് ഓരോ വിശ്വാസിയുടെയും അവകാശമാണ്. മതകാര്യങ്ങളിലും വിശ്വാസങ്ങളിലും ഒരു മതേതര സര്‍ക്കാര്‍ കൈകടത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മന്ത്രി ജി. സുധാകരന്റെ ബ്രാഹ്മണരെ അധിക്ഷേപിച്ചുകൊണ്ടുള്ള നിലപാടിനോട് സംഘടന ശക്തമായി പ്രതിഷേധിക്കുന്നതായും ഗോപിനാഥനും ഹരിനാരായണനും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: