തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപന ദിവസം സംഘടിപ്പിക്കുന്ന വനിതാമതില്‍ തീര്‍ഥാടനം അലങ്കോലമാക്കുമെന്ന് ശിവഗിരി മഠം. അതിനാല്‍ ജനുവരി ഒന്നില്‍ നിന്നും വനിതാമതിലിന്റെ തീയതി മാറ്റണമെന്ന് ശിവഗിരി ധര്‍മസംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദയും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെയും മുന്നില്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ തീയതി മാറ്റില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.
ജനുവരി ഒന്നിന് വൈകിട്ട് മഹാസമ്മേളനത്തോടെയാണ് തീര്‍ഥാടനം സമാപിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള നിരവധി ഭക്തര്‍ എത്തിച്ചേരുന്നതും സമാപന ദിവസമാണ്. ശിവഗിരിയിലെത്തുന്ന ഭക്തര്‍ ചെമ്പഴന്തിയിലും അരുവിപ്പുറത്തും സന്ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങുന്നത്. വനിതാ മതില് തീര്‍ക്കുന്നതിനാല്‍ ഉച്ചയോടെ സംസ്ഥാന വ്യാപകമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടും. ഇതോടെ തീര്‍ഥാടകര്‍ക്ക് ശിവഗിരിയിലോ അനുബന്ധ ക്ഷേത്രങ്ങളിലോ എത്തിച്ചേരാനാകില്ല.
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയായതിനാല്‍ വനിതകളുമായി എത്തുന്ന വാഹനങ്ങള്‍ക്കായിരിക്കും പോലീസ് മുന്‍ഗണന നല്‍കുക. ഇതോടെ ശിവഗിരിയില്‍ എത്തുന്ന വാഹനങ്ങള്‍ വഴിയില്‍ തടയും. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: