ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിക്കേസിലെ പ്രതിയും ഇടനിലക്കാരനുമായ ബ്രിട്ടീഷ് പൗരന് ക്രിസ്റ്റ്യന്‍ മിഷേലിലെ ഇന്ത്യയിലെത്തിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഇയാളെ ദല്‍ഹിയിലെത്തിച്ചത്. മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് ദുബായ് സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവിറക്കിയിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദര്‍ശനത്തിനിടയിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.
ബുധനാഴ്ച പട്യാല കോടതിയില്‍ മിഷേലിനെ ഹാജരാക്കും. ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ കോടതിയില്‍ ആവശ്യപ്പെടും. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ദുബായ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. യുഎഇയില്‍ വച്ച് കഴിഞ്ഞ വര്‍ഷമാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ അറസ്റ്റിലാവുന്നത്. വിവിഐപികള്‍ക്കായി ആംഗ്ലോ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്നു 12 അത്യാധുനിക ഹെലിക്കോപ്റ്ററുകള്‍ 3,600 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിനു 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
പന്ത്രണ്ട് ശതമാനം അതായത് 423 കോടി കോഴയായി കൈമാറ്റം ചെയ്യപ്പെട്ട ഇടപാടില്‍ അന്നത്തെ സൂപ്പര്‍ പ്രധാനമന്ത്രി സോണിയ ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളും മന്മോഹന്സിങും പങ്കാളിയാണെന്ന് വ്യക്തമാക്കുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറി ഈ കേസിലെ പ്രധാന തെളിവുകളാണ്. ഇടപാടില്‍ സോണിയയുടെ അനുചരന് അഹമ്മദ് പട്ടേല്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പട്ടേല്‍ വന്‍തുക കോഴ വാങ്ങിയെന്ന് മിഷേലിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു.
എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്. പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരെയും ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയില്‍ കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: