കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വലിയ വിമാനം കരിപ്പൂരില്‍ ഇറങ്ങുന്നത്. ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന് ലാന്‍ഡ് ചെയ്തത്. വിമാനത്തെ വിപുലമായ പരിപാടികളോടെ മലബാര്‍ ഡെവലപ്മെന്റ് ഫോറം വരവേറ്റു.
പുലര്‍ച്ചെ സൗദി സമയം 3.15ന് ജിദ്ദയില്‍ നിന്നും പുറപ്പെട്ട വിമാനം രാവിലെ 11.10ന് കരിപ്പൂരിലിറങ്ങി. ജനകീയ പോരാട്ടത്തിന്റെ ചരിത്ര വിജയമാണിതെന്ന് മലബാര്‍ ഡെവലപ്മെന്റ് ഫോറം അറിയിച്ചു. ആഴ്ചയില്‍ അഞ്ച് ദിവസം ജിദ്ദയില്‍ നിന്നും രണ്ട് ദിവസം റിയാദില്‍ നിന്നുമാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഹജ്ജ് വിമാനങ്ങളും ഇനി മുതല്‍ കരിപ്പൂരില്‍ നിന്നുതന്നെ പുറപ്പെടും. വൈകാതെ തന്നെ എയര്‍ ഇന്ത്യയും എമിറേറ്റ്സും കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി തീരുമാനിച്ചിരുന്നു.
വിമാനത്താവളത്തിന്റെ മുന്നിലുള്ള കൊണ്ടോട്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 13.25 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുക. ഇതോടൊപ്പം കുമ്മിണിപറമ്പിലുള്ള കരിപ്പൂര്‍ പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നതിന് ഇരുപത് സെന്റ് സ്ഥലം ഏറ്റെടുക്കാനും ഉപദേശക സമിതിയില്‍ തീരുമാനമായി. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ കരിപ്പൂരില്‍ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: