ന്യൂദല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത മുഴുവന്‍ പണവും തിരികെ നല്‍കാമെന്ന് ലണ്ടനില്‍ അഭയാര്‍ഥിയായി കഴിയുന്ന വ്യവസായി വിജയ് മല്ല്യ.
വിദേശമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിലൂടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസിലെ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിനെ ദുബായിയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച വിവരം പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു മല്ല്യയുടെ പ്രതികരണം. മല്ല്യയെ കൈമാറുന്നതില്‍ ബ്രിട്ടനുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് മിഷേലിനെ കൊണ്ടുവന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ, പരിഭ്രാന്തിയിലായ മല്ല്യ ട്വിറ്റര്‍ സന്ദേശത്തിലാണ് പണം തിരിച്ചടയ്ക്കാമെന്ന് വ്യക്തമാക്കിയത്.
കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വളര്‍ച്ചയ്ക്കായാണ് വായ്പയെടുത്തതെന്ന് മല്ല്യ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യക്ക് തന്നെ കൈമാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടു, രണ്ടും വ്യത്യസ്തമാണ്. അത് നിയമത്തിന്റെ വഴിക്കു പോകും. ഏറ്റവും പ്രധാനം പൊതുപണമാണ്. അത് മുഴുവനും തിരികെ നല്‍കാം. ദയവായി സര്‍ക്കാരും ബാങ്കുകളും സ്വീകരിക്കണം, മല്ല്യ പറഞ്ഞു.
9,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2016ല്‍ ആണ് മല്ല്യ രാജ്യംവിട്ടത്. കേസില്‍ കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടു. മല്ല്യയെ ഇന്ത്യക്ക് കൈമാറുന്ന കേസ് ഈ മാസം അവസാനം ലണ്ടന്‍ കോടതി പരിഗണിക്കാനിരിക്കെയാണ് പ്രസ്താവനയെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: