തൃശൂര്‍: പാരീസ് ഭീകരാക്രമണ കേസന്വേഷണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലീസ് സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. കനകമല ഭീകരക്യാമ്പ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യുന്നതിനാണ് ഫ്രഞ്ച് പോലീസെത്തിയത്. ഇവര്‍ക്കൊപ്പം എന്‍ഐഎ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
പാരീസ് ഭീകരാക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബഹാനി സിറിയയില്‍ ആയുധ പരിശീലനം നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ആദ്യമായിട്ടാണ് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി കേരളത്തിലെത്തുന്നത്.
ഇന്നലെ വൈകിട്ട് നാലോടെ ജയിലിലെത്തിയ മൂന്നു പേരടങ്ങുന്ന ഫ്രഞ്ച് പോലീസിലെ പ്രത്യേക സംഘം സുബഹാനിയെ ജയിലില്‍ ഒരുമണിക്കൂറോളം ചോദ്യം ചെയ്തു. ജയിലിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചോദ്യം ചെയ്യല്‍. 2015ലാണ് നൂറ്റിമുപ്പതു പേര് കൊല്ലപ്പെട്ട ആക്രമണമുണ്ടായത്.
സിറിയയില്‍ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന സുബഹാനി ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ വിചാരണ തടവുകാരനാണ്. കേരളത്തില്‍ വിവിധ ജില്ലകളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ആസൂത്രണത്തിന് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നതടക്കമുള്ള കേസിലാണ് അറസ്റ്റിലായത്. റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
പാരീസ് ഭീകരാക്രമണ കേസില്‍ അന്വേഷണത്തിന് മൂന്നു ദിവസം ഫ്രഞ്ച് പോലീസ് ഇന്ത്യയില്‍ തങ്ങും. വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസില്‍ ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ ജയില്‍ തടവുകാരനെ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്ന് ഫ്രഞ്ച് പോലീസ് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: