സാവോപോളോ: ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി കുഞ്ഞിന് ജന്മംനല്കി. ലോകത്ത് ആദ്യമായാണ് മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിക്കുന്നത്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ബ്രിസില്‍ സ്വദേശിയായ 32 കാരിക്ക് ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത ശരീരാവസ്ഥയായിരുന്നു. ഇതിനെ തുടര്‍ന്ന് 2016 സെപ്തംബറില്‍ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോയിലെ ദാസ് ക്ലിനിക്കില്‍ നടന്ന ശസ്ത്രക്രിയയില്‍ സ്ട്രോക്ക് വന്നുമരിച്ച യുവതിയുടെ ഗര്‍ഭപാത്രം ഇവര്‍ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 11 മണിക്കൂര്‍ എടുത്താണ് ഗര്‍ഭപാത്രം മാറ്റിവെച്ചത്.
ഐവിഎഫ് ചികിത്സാരീതിയിലൂടെ ഗര്‍ഭം ധരിച്ച യുവതിയെ 35 ആഴ്ചയില്‍ എത്തിയപ്പോള്‍ സിസേറിയന് ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രണ്ടര കിലോഗ്രാം ഭാരമുള്ള പെണ്‍കുട്ടിയാണ് യുവതിക്കുണ്ടായത്.
18 വര്‍ഷംമുമ്പ് സൗദി അറേബ്യയിലാണ് ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെയ്ക്കുന്നത്. ഇതിനെ തുടര്‍ന്ന് ലോകത്ത് ഇതുവരെ 11 ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ട്. എന്നാല്‍ അതിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത് ഇത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: