ന്യൂദല്‍ഹി: പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദര്‍ശനവും മലയാളികള്‍ക്ക് പകര്‍ന്നു നല്കിയ ‘ഗുരുപൗര്‍ണമി’യെന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. സി. രാധാകൃഷ്ണന്, ഡോ.എംഎം. ബഷീര്‍, എം. മുകുന്ദന് എന്നിവരുള്‍പ്പെട്ട ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് ഭാഷയിലെ പുരസ്കാരത്തിന് ‘ദ ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ്’ എന്ന നോവലിന് മലയാളിയായ അനീസ് സലീം അര്‍ഹനായി. ബിക്രം കെ.ദാസ്, ഡോ.ജാന്‍സി ജെയിംസ്, കിരണ്‍ നാഗര്കാര് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
മലയാള കാവ്യലോകത്തെ വേറിട്ട ശബ്ദമാണ് രമേശന് നായരുടേത്. ദേശീയതയിലും ആധ്യാത്മികതയിലും അടിയുറച്ച കാവ്യഭാഷയാണ് കവിയെ വ്യത്യസ്തനാക്കുന്നത്. കവി, ഗാനരചയിതാവ്, എന്നീ നിലകളില്‍ പ്രശസ്തന്‍. സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി, ഇഷ്ടപദി, പട്ടാമ്പിയിലെ സദ്യ(കവിതാസമാഹാരങ്ങള്‍); ആള്‍രൂപം, സ്ത്രീപര്‍വം, വികടവൃത്തം, ശതാഭിഷേകം (നാടകങ്ങള്‍); കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം (ബാലസാഹിത്യം); തിരുക്കുറള്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, സംഗീതക്കനവുകള്‍ (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് മുഖ്യകൃതികള്‍. ജന്മാഷ്ടമി പുരസ്കാരം, അമൃതകീര്‍ത്തി പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി.
വര്‍ക്കല സ്വദേശിയായ അനീസ് സലീം കൊച്ചിയിലാണ് താമസം. പതിനാറാമത്തെ വയസ്സില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് യാത്രകളിലേക്ക് തിരിഞ്ഞ അനീസിന് അനുഭവങ്ങളാണ് രചനകള്‍ക്ക് പ്രചോദനമായത്. ദി വിക്സ് മാംഗോ ട്രീയാണ് ആദ്യ കൃതി. ടെയില്‍സ് ഫ്രം എ വെന്‍ഡിംഗ് മെഷീന്, ദി സ്മാള്‍ ടൗണ്‍ സീ, വാനിറ്റി ബാഗ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2013ലെ ദി ഹിന്ദു പുരസ്കാരവും 2014ലെ ക്രോസ് വേഡ് പ്രൈസും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: