തിരുവനന്തപുരം: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇറങ്ങിപ്പോവുകയായിരുന്നു.
പ്രളയം കഴിഞ്ഞ് നൂറ് ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്നും സതീശന് കുറ്റപ്പെടുത്തിയിരുന്നു. നിരവധി പേര്‍ക്ക് അടിയന്തര സഹായമായ 10,000 രൂപ കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍നിന്നു സഹായം നേടിയെടുക്കാന്‍ കേരളത്തിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തട്ടിലാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നു. യുഎഇയില്‍ നിന്ന് 700 കോടി കിട്ടുമെന്ന് മുഖ്യമന്ത്രിയോട് ആര് പറഞ്ഞുവെന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷം ഇറങ്ങി പോയത്.
പ്രളയപുനര്‍നിര്‍മാണപദ്ധതികള്‍ ഒരുമിച്ച് നടപ്പാക്കേണ്ട സമയത്ത് പ്രതിപക്ഷം അതില്‍നിന്നു മാറി നടക്കാന്‍ ശ്രമിച്ചതായി മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു.
എം.എ.യൂസഫലി വ്യക്തമാക്കിയത് അനുസരിച്ചാണ് യുഎഇ ധനസഹായത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഈ സാഹയം നിഷേധിക്കപ്പെട്ടതിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: