ന്യൂദല്‍ഹി: യുപിഎ ഭരണകാലത്തെ 3,600 കോടിരൂപയുടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസിലെ മുഖ്യപ്രതി ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. വിവിഐപി ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിയിലെ പണം കൈമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ച ദല്‍ഹി പട്യാലഹൗസ് പ്രത്യേക കോടതിയാണ് മിഷേലിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. മിഷേലിന്റെ പക്കല്‍ നിന്ന് ഇറ്റാലിയന്‍ പോലീസ് കണ്ടെടുത്ത ഡയറിയില്‍ സോണിയ ഗാന്ധിയുടെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സിബിഐ മിഷേലിനോട് നേരിട്ട് ചോദിച്ചറിയും.
ഓപ്പറേഷന് യൂണികോണ്‍ എന്ന രഹസ്യകോഡില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ നീക്കങ്ങളാണ് ദുബായില്‍ നിന്ന് മിഷേലിനെ ഇന്ത്യയിലെത്തിക്കുന്നതില്‍ വിജയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സിബിഐ ഇടക്കാല മേധാവി എം. നാഗേശ്വര്‍ റാവുവുമാണ് ഓപ്പറേഷന് യൂണിക്കോണിന് നേതൃത്വം നല്‍കിയതെന്ന് സിബിഐ വക്താവ് വെളിപ്പെടുത്തി. ജോയിന്റ് ഡയറക്ടര്‍ സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുബായിയില്‍ എത്തി മിഷേലിനെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇയാളെ ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. എല്ലാ ദിവസവും അഭിഭാഷകയായ റോസ്മേരി പട്രീസിയുമായി രണ്ടു മണിക്കൂര്‍ സംസാരിക്കാന്‍ മിഷേലിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് യുഎഇ സന്ദര്‍ശന വേളയില്‍ യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയിദുമായി നടത്തിയ ചര്‍ച്ചകളാണ് മിഷേലിനെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ സഹായിച്ചത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മിഷേലിനെ കൈക്കൂലി പണം കൈമാറിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്ന് സിബിഐ കൗണ്‍സില്‍ അഡ്വ. ഡി.പി സിങ് ആവശ്യപ്പെട്ടു. ദുബായിയിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ അടക്കം ചോദ്യം ചെയ്യലില്‍ വ്യക്തമാകേണ്ടതുണ്ടെന്ന സിബിഐ ആവശ്യം പ്രത്യേക സിബിഐ കോടതി ജ്ഡജി അരവിന്ദ്കുമാര്‍ അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: