ഇരിട്ടി: കേരളാ-കര്‍ണ്ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ലോകബാങ്ക് സഹായത്തോടെ കെഎസ്ടിപി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രതിസന്ധി തുടരുന്നു. കര്‍ണ്ണാടക വനം പരിസ്ഥിതിവകുപ്പ് തടസ്സവാദം ഉന്നയിച്ചതോടെ പാതിവഴിയില്‍ പ്രവര്ത്തിനിലച്ച പാലത്തിന് കര്‍ണ്ണാടകം വീണ്ടും അനുമതി നിഷേധിച്ചു. കര്‍ണ്ണാടക വനം പരിസ്ഥിതി വകുപ്പ് വീണ്ടും നിര്‍മാണാനുമതി നിഷേധിച്ചതോടെ ഒരു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണം ഇനി എന്ന് തുടങ്ങാനാകും എന്ന് ആര്‍ക്കും പറയാനാകാത്ത അവസ്ഥയിലായി.
ഒരു ജനാധിപത്യ രാജ്യത്തിലെ രണ്ട് സംസ്ഥാനങ്ങള്‍ രണ്ടു രാഷ്ട്രങ്ങളെ പ്പോലെ പെരുമാറുന്ന അവസ്ഥയില്‍ ഇത്തരം നിഷേധങ്ങള്‍ക്കെതിരെ മുന്നില്‍ നിന്ന് പോരാടേണ്ടുന്നവര് വെറും നോക്കുകുത്തികളാവുകയാണ് ഇവിടെ ചെയ്യുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ആയിരക്കണക്കായ ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ് കര്‍ണ്ണാടക സംസ്ഥാനത്തെ ചില വകുപ്പ് മേധാവികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ മാക്കൂട്ടം വനമേഖലയോട് ചേര്‍ന്ന ഭാഗത്താണ് പാലത്തിന്റെ ഒരു ഭാഗം വരുന്നത്. എന്നാല്‍ ഇത് തങ്ങളുടെ അധീനതയില്‍പെട്ട റിസര്‍വ് വനപ്രദേശമാണെന്ന അവകാശവാദമുന്നയിച്ചാണ് കര്‍ണ്ണാടക വനം പരിതസ്ഥിതി വകുപ്പ് തടസ്സവാദവുമായി എത്തിയിരുന്നത്.
തങ്ങളുടെ കയ്യില്‍ തങ്ങളുടേതാണെന്ന് കാണിക്കുന്ന എല്ലാ രേഖകളും ഉണ്ടെന്നിരിക്കെ ഇത് തെളിയിക്കുന്നതില്‍ കേരളാ റവന്യൂ അധികൃതര്‍ ഇവിടെ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ് എന്ന് തന്നെ പറയേണ്ടിവരും. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പാതിവഴിയില്‍ നിലച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കര്‍ണ്ണാടക അധികൃതരെ തങ്ങളുടെ നിലപാടില്‍ നിന്നും ഒരടിപോലും പിന്നോട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോ തങ്ങളുടെ അധീനതയിലുള്ള പ്രദേശം എന്ന നിലയില്‍ ഇരിട്ടി താലൂക്ക് അധികൃതര്‍ക്കോ ആയിട്ടില്ല. ഈ ആവശ്യത്തിനായി ഇന്ന് വരെ ജില്ലാ കളക്ടര്‍ സ്ഥലം സന്ദശിച്ചിട്ടില്ല എന്ന കാര്യവും എടുത്തു പറയേണ്ടതാണ്.
പ്രശ്നം തുടങ്ങി നിര്‍മ്മാണ പ്രവര്‍ത്തി തടസ്സപ്പെട്ടപ്പോള്‍ സ്ഥലം എംഎല് എ സണ്ണി ജോസഫ് ബംഗളൂരുവിലും മറ്റുമെത്തി ചിലരുമായി ചര്‍ച്ച നടത്തിയിരുന്നു. എംപി പി.കെ.ശ്രീമതിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നീക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം പരാജയപ്പെട്ട അവസ്ഥയിലായതായാണ് കര്‍ണ്ണാടക വനം പരിസ്ഥിതി വകുപ്പ് വീണ്ടും തടസ്സവാദവുമായി വന്നതിലൂടെ മനസ്സിലാക്കാനാവുന്നത്.
തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഈ പാതയിലെ ഏഴ് പാലങ്ങള്‍ക്കൊപ്പം കൂട്ടുപുഴ പാലവും പണിയുന്നത്. 1928 ല്‍ ബ്രിട്ടീഷുകാര്‍ തൂണുകളില്ലാതെ കോണ്‍ക്രീറ്റില്‍ പണിത പാലം അപകടാവസ്ഥയിലാണ്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിവുള്ള പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകുക എന്നത് ഏറെ ദുഷ്കരമാണ്. കണ്ണൂര്‍ ജില്ലയെ കുടകുമായും ബംഗളൂരു, മൈസൂരു തുടങ്ങിയ കര്‍ണ്ണാടക നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാനപാതയിലെ ഈ പാലത്തിലൂടെ ആയിരക്കണക്കിന് യാത്രികരും ചരക്കു വാഹനങ്ങളുമാണ് നിത്യം കടന്നുപോകുന്നു. കണ്ണൂര്‍ വിമാനത്താവളം അടുത്തിടെ ഉദ്ഘാടനം ചെയ്യാനിരിക്കെ ഈ പാലത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഈ പാലം എത്രയും പെട്ടെന്ന് പ്രാവര്ത്തികമാവണമെന്നിരിക്കെയാണ് കര്‍ണ്ണാടകത്തിന്റെ ഭാഗത്തുനിന്നുമുള്ള ധിക്കാരപരമായ നിലപാട് വീണ്ടും തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: