തലശ്ശേരി: മാര്‍ക്സിസ്റ്റ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്ത്തകന് വടക്കുമ്പാട് പാറക്കെട്ടിലെ സിന്ധു നിവാസില്‍ ഷിധിന്‍ (20) കൊലക്കേസിന്റെ സാക്ഷി വിസ്താരം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) മുന്‍പാകെ ആരംഭിച്ചു. കേസിലെ പരാതിക്കാരനും ബാങ്ക് ഉദ്യോഗസ്ഥനുമായ ഒന്നാം സാക്ഷി പാറക്കെട്ടിലെ പറമ്പത്ത് പ്രകാശന്, ദൃക്സാക്ഷിയായ വിജേഷ് എന്നിവരുടെ വിസ്താരമാണ് നടന്നത്. കേസിലെ മുഴുവന്‍ പ്രതികളെയും ദൃക്സാക്ഷി തിരിച്ചറിഞ്ഞു. പ്രതി ഭാഗത്തിന്റെ ക്രോസ് വിസ്താരം തുടരുകയാണ്.
2013 ഒക്ടോബര്‍ നാലിന് രാത്രിയിലാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. കൊളശ്ശേരിയിലും പാറക്കെട്ട് ഭാഗത്തുമുള്ള സിപിഎമ്മുകാര്‍ തമ്മിലുണ്ടായ വിരോധം പരസ്പരം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ ഇരുവിഭാഗം സംഘം ചേര്‍ന്ന് വീട്, ബേക്കറി തുടങ്ങിയവ അക്രമിച്ച് നശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കൊളശ്ശേരി അയോദ്ധ്യാ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അക്രമത്തില്‍ ഷിധിന്‍ കൊല്ലപ്പെട്ടത്. കൊളശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകരായ ബ്രിട്ടോ, നിഖില്‍രാജ്, കളരി മുക്കിലെ എം.ധീരജ്, ദില്‍നേഷ്, സി.കെ.നിഹാല്‍, ചെറിയാണ്ടി മിഥുന്, കെ.അമല്‍ കുമാര്‍, വി.കെ.സോജിത്ത്, അമല്‍ എന്ന ഡാഡു എന്നിവരാണ് പ്രതികള്‍. തലശേരിയില്‍ സിഐയായിരുന്ന വി.കെ.വിശ്വംഭരനാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ടിക് ട് ഗവ.പ്ലിഡര്‍ വി.ജെ. മാത്യുവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി.കെ.ശ്രീധരന്, അഡ്വ.ഷാനവാസ് എന്നിവരുമാണ് ഹാജരാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: