തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാക്യഷ്ണന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജനപിന്തുണ ഏറുന്നു.
മൂന്നാം ദിവസമായ ഇന്നലെ പിഎസ്പി ചെയര്മാന് പൊന്നപ്പന് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി എംപി, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്. പദ്മകുമാര്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.സോമന് തുടങ്ങിയവര്‍ സംസാരിച്ചു. എംഎം ലോറന്‍സിന്റെ ചെറുമകന് മിലന്, കലാമണ്ഡലം മുന്‍ ചെയര്മാന് പ്രബോധ ചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് സത്യാഗ്രഹ പന്തലില്‍ എത്തിയ മിലന് പറഞ്ഞു. ബിജെപി പരിപാടിയിലേക്ക് പോകരുതെന്ന് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ഭീഷണിക്ക് വഴങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഞങ്ങളെന്നും മിലന് പറഞ്ഞു.
ധര്‍മ്മ സമരമാണ് നടക്കുന്നതെന്ന് പ്രബോദധചന്ദ്രന് നായര്‍ പറഞ്ഞു. വിശ്വാസം എന്തെന്ന് അറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ട അവസ്ഥയാണ് ഇന്ന് സംസ്ഥാനത്ത്. വനിതകള്‍ക്ക് എല്ലായിടത്തും തുല്യ പ്രാധാന്യം നല്കണമെങ്കില് എല്ലാ മതവിഭാഗങ്ങളിലും ഇത് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: