തിരുവനന്തപുരം: നാലു കേസുകളില്‍ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന അദ്ദേഹം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു.
കേസുകളും വാറണ്ടുകളും ഉള്ളതുകൊണ്ടാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് അനിശ്ചിതകാലത്തേക്ക് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ പേരില്‍ എറണാകുളത്ത് കോടതിയില്‍ നാലു കേസുകള്‍ നിലവിലുണ്ട്. അവയില്‍ രണ്ടെണ്ണത്തിനു വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ന്യായമനുസരിച്ച് അദ്ദേഹത്തെ എത്രയുംവേഗം അറസ്റ്റ് ചെയ്യേണ്ടതാണ്. അതിന് ഡിജിപിക്ക് ധൈര്യമില്ലെങ്കില്‍ അദ്ദേഹം കുപ്പായം ഊരി വെച്ചു എകെജി സെന്ററില്‍ പണിയെടുക്കണമെന്ന് രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ പേരില്‍ മാത്രമല്ല മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിലും നിരവധി കേസുകള്‍ നിലവിലുണ്ട്. കടകംപള്ളിയുടെ പേരില്‍ 27 കേസുകളാണ് നിലവിലുള്ളത്. അവയില്‍ 12 എണ്ണത്തിന് വാറണ്ടുണ്ട്. കടകംപള്ളിയെ കേരള പോലീസ് എത്രയുംവേഗം അറസ്റ്റ് ചെയ്യണം. മന്ത്രി ഇ.പി ജയരാജന്റെ പേരിലും കേസുകള്‍ നിലവിലുണ്ട്. കൂടാതെ എം. സ്വരാജ്, സി.ദിവാകരന് എന്നിവരൊക്കെ വിവിധ കേസുകളില്‍ പ്രതികളാണ്. എന്തുകൊണ്ട് ഇവരെയൊന്നും അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാധാകൃഷ്ണന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: