കോഴിക്കോട്: കേരളത്തിന്റെ നവോത്ഥാനമാണ് വനിതാമതില്‍ ലക്ഷ്യം വച്ചിരുന്നതെങ്കില്‍ കേരളത്തിലെ എല്ലാ മതങ്ങളെയും അതില്‍ ഉള്‍പ്പെടുത്താന്‍ തയാറാവേണ്ടിയിരുന്നെന്ന് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. യഥാര്‍ഥത്തില്‍ കേരളത്തില്‍ നവോത്ഥാനത്തിന്റെ ഭാഗമായി നടന്നത് മതപരിഷ്കരണ ശ്രമങ്ങളാണ്. യൂറോപ്പിലെ നവോത്ഥാനം കലാ-സാഹിത്യ-സംഗീത മേഖലകളിലൂടെ സംഭവിച്ചതാണെന്നും ജന്മഭൂമിയോട് അദ്ദേഹം പറഞ്ഞു.
പിന്നീട് അവിടെയുണ്ടായ മതപരിഷ്കരണ ശ്രമങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും അത്തരം ശ്രമങ്ങളുണ്ടായത്. ഹിന്ദുമതത്തില്‍ മാത്രമല്ല പരിഷ്കരണശ്രമങ്ങളുണ്ടാകേണ്ടത്. കേരളത്തിലെ രണ്ട് പ്രബല മതങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലും പരിഷ്കരണം വേണം. കേരള സമൂഹത്തിന്റെ നവോത്ഥാനം ലക്ഷ്യംവച്ച് സംഘടിപ്പിക്കുന്ന വനിതാ മതില് ഹിന്ദുക്കളെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്നത് ഏകപക്ഷീയമാണ്. മറ്റു മതവിഭാഗങ്ങളെ ക്ഷണിക്കുക പോലും ചെയ്യാതെയാണ് മതില് സംഘടിപ്പിക്കുന്നത്.
നവോത്ഥാനം തകര്‍ത്തത് ഇടതു വലതു മുന്നണികള്‍
കേരളത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ തകര്‍ന്നുവെന്ന് വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. രണ്ട് മുന്നണികളാണ് നവോത്ഥാനത്തെ തകര്‍ത്തത്. അതിരില്ലാത്ത പ്രീണന രാഷ്ട്രീയവും വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനവുമാണ് കേരളത്തിലുണ്ടായത്.
മുസ്ലിം സ്ത്രീകള്‍ക്ക് പൊതുവേ പള്ളിപ്രവേശം അനുവദനീയമല്ല. ജമാ അത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകള്‍ സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നു. എന്നാല്‍, പള്ളിക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനോ വാങ്ക് വിളിക്കാനോ അനുവാദമില്ല. സുന്നി സംഘടനകളില്‍ ഇരു വിഭാഗവും സ്ത്രീകളുടെ പള്ളിപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന വിധിയുമായി ഇങ്ങോട്ട് വന്നേക്കരുതെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്ത കോഴിക്കോട്ടെ വേദിയില്‍ വച്ചാണ്. മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന കോടതി വിധി വന്നാല്‍ അനുസരിക്കില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്.
ഇത് കേരളീയ സമൂഹത്തിന്റെ നവോത്ഥാനമല്ല
എന്നാല്‍, ഈ പ്രസ്താവനയോട് മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രതികരിച്ചതേയില്ല. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന കോടതി വിധി വന്നാല്‍ അതും തങ്ങള്‍ നടപ്പാക്കുമെന്ന് സിപിഎം പറയേണ്ടിയിരുന്നു. കാരന്തൂര്‍ മര്‍ക്കസില്‍ പ്രവാചകന്റെ മുടിയിട്ട വെള്ളം എന്ന പേരില്‍ പതിനായിരങ്ങളാണ് അതു വാങ്ങാന്‍ ക്യൂ നിന്നത്. ഇത്തരം അന്ധവിശ്വാസത്തിനെതിരെ ആരും രംഗത്തു വരുന്നില്ല. നടി പ്രിയങ്ക ചോപ്രയുടെ അമ്മ മേരി ജോണ്‍ മരിച്ചപ്പോള്‍ തന്റെ മാതാപിതാക്കളെ അടക്കം ചെയ്ത പള്ളിയില്‍ സംസ്കരിക്കണമെന്ന അവരുടെ ആഗ്രഹം നടപ്പായില്ല. കാരണം അവര്‍ വിവാഹം കഴിച്ചത് ഹിന്ദുവിനെ ആയിരുന്നു. സഹോദരന് അയ്യപ്പന് മിശ്രഭോജനത്തിലൂടെ പരിവര്‍ത്തനം നടത്തിയ നാട്ടിലാണിത് നടക്കുന്നത്. എന്നാല്‍, നവോത്ഥാനത്തിന്റെ പേരില്‍ നടക്കുന്ന മതപരിഷ്ക്കരണം ഹിന്ദു സമുദായത്തില്‍ മാത്രം മതിയെന്ന സന്ദേശമാണ് വനിതാ മതില് നല്‍കുന്നത്. അത് കേരളീയ സമൂഹത്തിന്റെ നവോത്ഥാനമല്ല.
ഇടതുപക്ഷം ഇസ്ലാമികതയിലെ പുരോഗമനപാതയെ അംഗീകരിക്കുന്നില്ല. കെ.ടി. ജലീലിനെ സിപിഎമ്മുകാരനാക്കുമ്പോള് അദ്ദേഹത്തിന്റെ ജമാ അത്തെ ഇസ്ലാമി ബന്ധവും മുസ്ലിം വോട്ടുബാങ്കുമായിരുന്നു പാര്‍ട്ടി ലക്ഷ്യംവച്ചത്. ഹുസൈന് രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതേ ലക്ഷ്യംവച്ചാണ്. കാന്തപുരവുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാള്‍ എന്നതായിരുന്നു മാനദണ്ഡം. അത്തരക്കാരെയാണ് ഇന്ന് സിപിഎമ്മിനും ഇടതുപക്ഷത്തിനും ആവശ്യം. കോണ്‍ഗ്രസ്സും ഇതേ വഴിയിലാണ്. പി.പി. ഉമ്മര്‍കോയയെയും ആര്യാടന് മുഹമ്മദിനെയും പോലെയുള്ളവരെ ഇന്ന് കോണ്‍ഗ്രസുകാര്‍ക്ക് ആവശ്യമില്ല. വോട്ടു കുറയും എന്ന പേരില്‍ ഇരുമുന്നണികളും ഇസ്ലാമിലെ പുരോഗമനപക്ഷത്തെ അകറ്റി നിര്‍ത്തുന്നു. ഈ സമീപനം നവോത്ഥാനമൂല്യങ്ങളെ ശാക്തീകരിക്കുന്നതല്ല.
കിത്താബിന് അനുകൂലമായി പ്രതികരിച്ചില്ല
കിത്താബ് നാടകത്തിന് അനുകൂലമായി കേരളത്തിന്റെ സാംസ്കാരിക മേഖല പ്രതികരിച്ചില്ല. നാടകം യാഥാസ്ഥിതിക മുസ്ലിംപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചപ്പോള്‍ മുഖ്യമന്ത്രിയോ സാംസ്കാരിക മന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിച്ചില്ല. എന്നാല്‍, ഹിന്ദു സമൂഹത്തിലെ അനാചാരത്തിനെതിരെയുള്ള നാടകത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കുമായിരുന്നില്ല സ്ഥിതി, ചേന്ദമംഗലൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: