തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര് അറസ്റ്റില്‍. കൂടാതെ സംഭവത്തില്‍ പങ്കാളികളായതായി പോലീസ് കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവുള്‍പ്പടെ 8 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പറശ്ശിനിക്കടവിലെ ലോഡ്ജ് മാനേജര്‍ പവിത്രന്, ബലാത്സംഗം ചെയ്ത മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്, നടുവിലിലെ അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവും പെണ്‍കുട്ടിയുടെ പിതാവും അടക്കം എട്ടുപേരാണ് കസ്റ്റഡിയിലുളളത്. കഴിഞ്ഞ നവംബര്‍ 13 നും 19 നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഢിപ്പിച്ച കേസിലാണ് പ്രതികള്‍ക്ക് വേണ്ട സഹായം ചെയ്ത ലോഡ്ജ് മാനേജര്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റിലായത്. പ്രതികളെ ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇവര്‍ക്ക് കാഴ്ച്ചവെച്ച സ്ത്രീയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. കേസില്‍ 19 പ്രതികളുളളതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. പിതാവ് ഉള്‍പ്പെടെ കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെടുമെന്നാണ് പൊലീസ് നല്കുന്ന സൂചന.
തിങ്കളാഴ്ച്ച രാത്രി സംഭവത്തില്‍ കേസെടുത്ത ഉടന്‍ തന്നെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെയും സക്വാഡ് അംഗങ്ങളുടേയും തന്ത്രപരമായ നീക്കത്തിലൂടെ പ്രധാനപ്രതികളെ പിടികൂടിയിരുന്നു. മൊഴിയെടുക്കലില്‍ പെണ്‍കുട്ടി നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഏകദേശം ഇരുപതിലേറെ പേര് തന്നെ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വെച്ച് സ്വന്തം പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ നവംബര്‍ 26 ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു സംഭവത്തിന്റെ തുടക്കം. സഹോദരിയുടെ നഗ്ന വീഡിയോ കയ്യിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഫോണ്‍വഴി വന്ന ഭീഷണി. ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്താനായിരുന്നു നിര്‍ദ്ദേശം. ഇത് പ്രകാരം 27 ന് രാത്രി ഷൊര്‍ണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ഇവിടെ കാത്തുനിന്ന മൂന്നംഗസംഘം വീഡിയോ കാണിച്ചപ്പോള്‍ അവരോട് കയര്‍ത്ത ഇയാളെ ആറംഗസംഘം ഭീകരമായി മര്‍ദ്ദിച്ചശേഷം ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ചു. നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് കണ്ണൂര്‍ വനിതാസെല്‍ സിഐക്ക് പരാതി നല്‍കുകയും ചെയ്തു. സംഭവം തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് തളിപ്പറമ്പിലേക്ക് കൈമാറി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരനെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ഫോണില്‍ ഉപയോഗിച്ച സിംകാര്‍ഡ് പെണ്‍കുട്ടിയുടെ പേരിലെടുത്തതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡിവൈഎസ്പിയുടെ സ്ക്വാഡിലെ സുരേഷ് കക്കറ, എം.വി.രമേശന്, സീനിയര്‍ സിപിഒ അബ്ദുള്‍ റൗഫ്, ബിനീഷ്, റോജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: