കണ്ണൂര്‍: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്ഠരോഗ നിര്‍ണയ പ്രചരണ പരിപാടി ‘അശ്വമേധ’ത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് പരിസരത്ത് പി.കെ. ശ്രീമതി എംപി നിര്‍വ്വഹിച്ചു. ഒരുകാലത്ത് ജനങ്ങള്‍ ഏറെ ഭയപ്പെട്ടിരുന്ന കുഷ്ഠരോഗത്തെ ഇന്നാരും ഭയപ്പെടേണ്ടതില്ലെന്നും മെച്ചപ്പെട്ട ചികിത്സ ലഭ്യമാണെന്നും എംപി പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ 64 കുഷ്ഠരോഗ ബാധിതരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ എണ്ണം ഒരിക്കലും വര്‍ധിക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം. കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ചികിത്സ ആരംഭിച്ചാല്‍ വൈകല്യങ്ങള്‍ ഒഴിവാക്കാനാകും. 18 വരെയാണ് അശ്വമേധം കാമ്പയില്‍.
പ്രചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ ലക്കി എന്ന കുതിരയെ ഉപയോഗിച്ച് നടത്തുന്ന അശ്വമേധം യാത്ര എംപി ഫ്ളാഗ് ഓഫ് ചെയ്തു. കുഷ്ഠരോഗ നിര്‍ണ്ണയ പ്രചരണ പരിപാടിയെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിലെ മാസ് മീഡിയാ വിഭാഗവും ജില്ലാ ലെപ്രസി സെല്ലും തയ്യാറാക്കിയ വീഡിയോ സിഡിയുടെ പ്രകാശനവും മട്ടന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് അയ്യല്ലൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രത്തിന്റെ സിഡി പ്രകാശനവും എംപി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: