ആലപ്പുഴ: നവോത്ഥാനം സൃഷ്ടിക്കാന്‍ വനിതകളെ അണിനിരത്താന്‍ ആവേശം കൊള്ളുന്ന സിപിഎമ്മുകാര്‍ ഉഷാ സാലി എന്ന സ്ത്രീയെ, ഒരിക്കല്‍ നിങ്ങളില്‍ ഒരാളായിരുന്ന ആ വനിതാ സഖാവിനെ മറന്നോ?
മന്ത്രി ജി. സുധാകരന്റെ അധിക്ഷേപത്തിന് ഇരയായി സിപിഎം വിടേണ്ടി വന്ന വനിതാ നേതാവിന് ഇനിയും നീതി ലഭിച്ചില്ല. സിപിഎം അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷന് ഏരിയാ കമ്മറ്റിയംഗവുമായിരുന്ന ഉഷാ സാലിയെയാണ് സുധാകരന് പൊതുവേദിയില്‍ അവഹേളിച്ചത്.
സംഭവം നടന്ന് രണ്ടര വര്‍ഷം പിന്നിട്ടു. സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് പിന്നീട് ഉഷ പാര്‍ട്ടി വിട്ടു. പൊതുജനമധ്യത്തില്‍ സ്ത്രീയെ അവഹേളിച്ച കേസില്‍ മന്ത്രി ജി. സുധാകരനെ കുറ്റപത്രം നല്‍കാതെ പോലീസ് സംരക്ഷിക്കുകയാണ്. സുധാകരന്റെ നടപടിക്കെതിരെ പാര്‍ട്ടി കേന്ദ്രകമ്മറ്റി, സംസ്ഥാന കമ്മറ്റി, ജില്ലാകമ്മറ്റി, വി.എസ്. അച്യുതാനന്ദന്, മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉഷ പിന്നീട് പാര്‍ട്ടി വിട്ടത്.
സുധാകരന്റെ അവഹേളനത്തിനെതിരെ ‘ഞാന്‍ പൊരുതണോ? മരിക്കണോ?’ എന്ന തലക്കെട്ടില്‍ ഉഷ പിന്നീട് പരസ്യ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ഉഷയുടെ ഭര്‍ത്താവ് സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായിരുന്ന സാലിയെ പിന്നീട് സിപിഎമ്മുകാര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു.
2016 ഫെബ്രുവരി 28ന് റോഡ് ഉദ്ഘാടനത്തിനെത്തിയ സുധാകരന് മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഉഷയെ അവഹേളിക്കുകയായിരുന്നു. മാനസിക പീഡനത്തെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഉഷ വേദിവിട്ടിറങ്ങിയത്. മൈക്കിലൂടെയായിരുന്നു സുധാകരന്റെ അവഹേളന പ്രസംഗം.
മുന്‍ വിഎസ് സര്‍ക്കാരില്‍ ജി. സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ ഉഷ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു. സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങി വിഴുങ്ങിയെന്ന പരാമര്‍ശവും നിരവധി ആക്ഷേപങ്ങളും ചൊരിയുകയായിരുന്നു. ഇതിനെതിരെ ഉഷ അമ്പലപ്പുഴ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. എന്നാല്‍ തുടരന്വേഷണം നടത്താനോ, കുറ്റപത്രം നല്‍കാനോ തയാറാകാതെ പോലീസ് ഒളിച്ചുകളി തുടരുകയാണ്. ഉഷ ഇപ്പോള്‍ അംഗമായ സിപിഐയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: