കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ കേരളത്തിന് നഷ്ടം കോടികള്‍. കഴിഞ്ഞ ബജറ്റില്‍ റെയില്‍വെ വികസനത്തിന് അനുവദിച്ച വിഹിതത്തില്‍ 600 കോടി നഷ്ടമാകും. 2018-19 സാമ്പത്തിക വര്‍ഷം ബജറ്റില്‍ പാത ഇരട്ടിപ്പിക്കലിനു മാത്രം കേരളത്തിന് 718 കോടി രൂപ അനുവദിച്ചു. പ്രധാനമായും കോട്ടയം, ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാതയ്ക്കും ശബരി, തിരുനാവായ പാതകളുടെ വികസനത്തിനുമാണിത്.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം ഉള്ളപ്പോള്‍ 100 കോടി രൂപയോളം മാത്രമേ ചെലവഴിക്കാനായുള്ളു. ഇനി കുറഞ്ഞ സമയത്തിനുള്ളില്‍ 600 കോടി ചെലവഴിക്കുന്നത് അസാധ്യമാണെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. സ്ഥലമേറ്റെടുത്ത് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് തടസ്സം. ബജറ്റ് വിഹിതം ചെലവഴിക്കാതെ വന്നാല്‍ ഭാവി റെയില്‍വെ വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാകും.
അടുത്ത സാമ്പത്തിക വര്‍ഷം ഈ തുക കുറച്ചാകും കേരളത്തിന് അനുവദിക്കുക. മുന്‍ വര്‍ഷവും ബജറ്റ് വിഹിതം പൂര്‍ണമായി ഉപയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയുടെ 30 ശതമാനം പോലും വിനിയോഗിച്ചില്ല. അനുവദിച്ച തുക മുഴുവന്‍ വിനിയോഗിക്കാത്തതിനാല്‍ കേരളത്തിനുള്ള വിഹിതം ഓരോ വര്‍ഷവും കുറയുകയാണ്. 2015 -16ല്‍ 1,098 കോടിയും 2016-17 ല്‍ 1,048 കോടിയും ലഭിച്ചപ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ലഭിച്ചത് 923 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: