കൊച്ചി: പോയ നൂറ്റാണ്ടിന്റെ വരദാനമാണ് ഗുരുദേവന്, ഈ നൂറ്റാണ്ടിന്റെ സന്ദേശമാണ്, വരും നൂറ്റാണ്ടുകളുടെ സമ്പാദ്യമാണ് ഗുരുദര്‍ശനം. ആ സത്യം സ്ഥാപിക്കുന്ന ‘ഗുരു പൗര്‍ണമി’ എന്ന കാവ്യം എക്കാലത്തിനും നിലാവാണ്. കേരളത്തിന്, മലയാളത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് എത്തിച്ച കൃതിയും കവിയും കാവ്യവിഷയവും നവോത്ഥാന സന്ദേശത്തിന്റെ വിജയകാഹള ധ്വനിയുടെ തുടര്‍ച്ചയാണ്.
കവി എസ്. രമേശന് നായര്‍ പുരസ്കാരലബ്ധിക്ക് ആശംസകള്‍ സ്വീകരിക്കവേ പറഞ്ഞു, ”ഞാന്‍ ഗുരുചൈതന്യം ഇങ്ങനെ അക്ഷരത്തില്‍ രൂപപ്പെടുത്താന്‍ കാരണക്കാരനായി എന്നു മാത്രം. ഇനി ഗുരുദര്‍ശനം ഭാരതത്തിന്റെ എല്ലാ ഭാഷകളിലേക്കും പടര്‍ന്നെത്തും. അത് മാനവരാശിക്ക് നൂറ്റാണ്ടുകളുടെ സമ്പാദ്യമാകും. മനുഷ്യസമൂഹത്തിന്റെ സാരഗീതമാകും.
ഈ ലോകം ഒരു കിളിക്കൂട് എന്ന്, ”വിശ്വം ഭവത്യേകനീഡം” എന്ന് വിസ്തരിക്കുന്ന വിശ്വദര്‍ശനത്തെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന് ലളിത സുന്ദരമായി, സാധാരണക്കാരനുവേണ്ടി പറഞ്ഞുകൊടുത്ത ശ്രീനാരായണ ഗുരുവിനെയും ആ ദര്‍ശനങ്ങളെയും എത്ര ലളിതമായി പറയാമെന്നതായിരുന്നു എന്റെ കാവ്യവൃത്തിയിലെ വെല്ലുവിളി. ഗുരുവിന്റെ ജീവിതം, ജനനം, ബാല്യം ഒന്നുമല്ല പറയാനുദ്ദേശിച്ചത്. ഗുരു എവിടെയും ജനിക്കട്ടെ, വളരട്ടെ, അതിനുപ്പുറം വിശ്വഗുരുവിനെ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിന് നാല്പത് വര്‍ഷത്തെ മനനവും ധ്യാനവും തപസ്സുമുണ്ടായി. അത് അംഗീകരിക്കപ്പെടുന്നത് അഭിമാനമാണ്, ” രമേശന് നായര്‍ പറഞ്ഞു.
”എഴുന്നേറ്റു നടക്കുന്നൂ
ചെമ്പഴന്തിയില്‍ നിന്നൊരാള്‍”
എന്ന് ലളിതമായി, എട്ടക്ഷര വൃത്തത്തില്‍ വൃത്തിയായി എഴുതിത്തുടങ്ങിയപ്പോള്‍ ഗുരു പൗര്ണമിയാവുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ മഹാകവി അക്കിത്തം ഗുരുപൗര്‍ണമിയുടെ അവതാരികയില്‍ എഴുതി, ഇത് അടുത്ത നൂറ്റാണ്ടിന്റെ ഇതിഹാസമാണെന്ന്. അതിനുമപ്പുറം, എക്കാലത്തേയും ഇതിഹാസമാകുന്ന വളര്‍ച്ചയിലാണ് ഗുരുപൗര്ണമിയിപ്പോള്. കാവ്യത്തില്‍നിന്ന് ചില ഭാഗങ്ങള്‍:
”വിദ്യയും കര്‍മ്മവും കൊണ്ടേ
വിജയിക്കുന്നു സാധ്യത
മതമേതാകിലും മര്ത്യന്
നന്നായ്ത്തീരുമമര്ത്യത”
ഗുരുവിനെ ഇങ്ങനെ കുഞ്ഞുവരികളില് എങ്ങനെ വരയ്ക്കുവാനായി എന്നിടത്താണ് ഈ കാവ്യത്തിന്റെ വലുപ്പം, കവിയുടെ മഹത്വം.
”അമാനുഷ മഹാതേജ
സ്സലതല്ലുന്ന സാഗരം
കുടികൊള്ളുമിടത്തെല്ലാം
കൂടിനിന്നൂ മഹാജനം” ഇതിനപ്പുറം എങ്ങനെ അനുഷ്ടുപ്പില്‍ ഒതുക്കും ആ ജഗദ്ഗുരുവിനെ.
ഗുരുദര്‍ശനം ആര്‍ഷദര്‍ശനം തന്നെയാണ്. ശാശ്വതമായ, സനാതനമായ ദര്‍ശനം. രമേശന് നായര്‍ പറഞ്ഞതുപോലെ, ”ശരിയാണ്, ചിലര്‍ സങ്കുചിത ചിന്തയില്‍ സ്വയം മുന്നേറാന്‍ മോഹിച്ച് ഗുരുവിനെ ഉപയോഗിക്കുന്നു. വിശ്വവിശാലമായ ദര്‍ശനവും ദാര്‍ശനികനും ആര്‍ക്കും എങ്ങനെയും വിനിയോഗിക്കാന്‍ വഴങ്ങുന്നു. അതിനപ്പുറം കാലാതിവര്‍ത്തിയായി വിജയിച്ചരുളുന്നു. ഗുരുപൂര്ണിമയിലൂടെ അതിന് കരുവാകാന്‍ കഴിഞ്ഞത് ഞാന്‍ അനുഗ്രഹമായിക്കരുതുന്നു.”
കവിയായ ഗുരുവിനെക്കുറിച്ച്, രമേശന് നായര്‍ ഈ കൃതിയില്‍ ഒരേടില്‍ തുടങ്ങുന്നതിങ്ങനെ:
”ഭാഷയില്‍ ഭാഷ തീര്‍ക്കുന്നോന്‍
ഭാവനാ നിപുണന് കവി;
ഭാരതം പെറ്റ ഭാഗ്യത്താല്‍
ഋഷിയാം കവിസത്തമന്‍.”
അതെ, കവി ഋഷിയാണ്, ഋഷിയേ കവിയാകൂ. നാ നൃഷിഃകവിഃ എന്നാണല്ലോ. ഗുരുപൗര്‍ണമി ഇതെല്ലാം സ്ഥാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: