ന്യൂദല്‍ഹി: യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധി അടക്കം ആരോപണവിധേയയായ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ മുഖ്യപ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ അപ്രതീക്ഷിത അറസ്റ്റ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ നടുക്കി.
മിഷേല്‍ വായ തുറന്നാല്‍ കോണ്‍ഗ്രസ് ഉന്നതര്‍ പലരും ജയിലിലായേക്കുമെന്ന ഭയത്തിലാണ് ഹൈക്കമാന്‍ഡ്. മിഷേലിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ചര്‍ച്ച ചെയ്തു. യുപിഎ ഭരണകാലത്ത് നടന്ന ശതകോടികളുടെ അഴിമതികളുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തിയെയാണ് വിദേശത്തുനിന്ന് അറസ്റ്റ് ചെയ്തതെന്നും മിഷേലിന്റെ മൊഴികള്‍ വരും നാളുകളില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുമെന്നും ബിജെപി ദേശീയ നേതാക്കള്‍ വ്യക്തമാക്കി.
പൊതുതെരഞ്ഞെടുപ്പിന് നാലു മാസം മാത്രം അവശേഷിക്കേ വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ പ്രതിയെ ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നു. ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായിരുന്ന മിഷേലിന് അഴിമതിപ്പണം ആര്‍ക്കൊക്കെ കൈമാറിയെന്നതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാവുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. മിഷേലിനെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയുടെ വിശദമായ വിവരങ്ങള്‍ പുറത്തുവരുമെന്നുറപ്പ്.
1980കള്‍ മുതല്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ സജീവമായിരുന്ന വ്യക്തിയായ മിഷേലിന് ഗാന്ധി കുടുംബവുമായി തലമുറകളുടെ ബന്ധമുണ്ടെന്നാണ് കരുതുന്നത്. 3,700 കോടി രൂപയുടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് എസ്.പി. ത്യാഗി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ 452 കോടി രൂപയോളം കൈക്കൂലി വാങ്ങിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
സോണിയാ ഗാന്ധിക്കും കുടുംബത്തിനുമായി 115 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് ക്രിസ്റ്റ്യന്‍ മിഷേലിന്റെ പക്കല്‍ നിന്ന് കണ്ടെടുത്ത കുറിപ്പുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്മെക്കാനിക്ക ഇന്ത്യയിലെ അധികാരകേന്ദ്രങ്ങള്ക്കായി 373 കോടി രൂപയാണ് കൈക്കൂലിയായി നല്കാന് മാറ്റിവച്ചതെന്നും ഈ കുറിപ്പുകളിലുണ്ട്. ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്ത കുറിപ്പുകള്‍ സിബിഐയ്ക്ക് കൈമാറി. ഇതില്‍ ഫാമിലി എന്ന പേര് ഗാന്ധി കുടുംബത്തിന് നല്കിയ തുകയുടെ വിവരമാണെന്നും എപി എന്നത് അഹമ്മദ് പട്ടേലാണെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍.
അതിനിടെ മിഷേലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഭാഷകന് ഹാജരായത് കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കി. അഡ്വ. അലിജോ ജോസഫിനെ പുറത്താക്കിയെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് മുഖം രക്ഷിക്കാനും ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: