ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ഭഗവാന് അയ്യപ്പന്റെ ഇഷ്ട നിവേദ്യമായ അപ്പം പൂപ്പല്‍ ബാധിച്ചതിനെ തുടര്‍ന്ന് കത്തിച്ച് കളഞ്ഞു. രണ്ടു ലക്ഷം പായ്ക്കറ്റ് അപ്പമാണ് കത്തിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷേത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രസാദമായി നല്‍കേണ്ട അപ്പമാണ് അധികൃതരുടെ അനാസ്ഥമൂലം ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ കത്തിച്ചുകളഞ്ഞത്. ഇതുവഴി അര കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരില്‍ ഉണ്ടായ കുറവാണ് കരുതല്‍ശേഖരമായി സൂക്ഷിച്ച അപ്പം പൂപ്പല്‍ ബാധിക്കാന്‍ കാരണമെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകണം. അതേസമയം, അപ്പത്തിലെ കൂട്ടില്‍ ചേര്‍ക്കുന്ന പഴത്തിന്റെ അളവ് കൂടിപ്പോയതാണ് പൂപ്പല്‍ ബാധയ്ക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ അപ്പത്തിന്റെ ഗുണനിലവാരത്തെപ്പറ്റി ആക്ഷേപം ഉയര്‍ന്നിരുന്നു. ശബരിമല നട തുറന്ന് ആദ്യനാള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ലഭിച്ച അപ്പത്തിലും പൂപ്പല്‍ബാധ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറില്‍ നിന്നും അപ്പം വാങ്ങിയ ആലുവ പടിഞ്ഞാറെ കടുങ്ങല്ലുര്‍ സ്വദേശി ജയനും സംഘത്തിനും കിട്ടിയ അഞ്ചു പായ്ക്കറ്റ് അപ്പത്തിലും പൂപ്പല്‍ ബാധ കണ്ടെത്തി. ഇതിനെതുടര്‍ന്ന് അപ്പം, അരവണ കൗണ്ടര്‍ പരിസരത്ത് തീര്‍ത്ഥാടകരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഈവര്‍ഷം സീസണ് ആരംഭിച്ച് ഇത് മൂന്നാം തവണയാണ് അപ്പത്തെപ്പറ്റി തീര്‍ത്ഥാടകര്‍ പരാതി ഉന്നയിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് പഴകിയ അപ്പ പായ്ക്കറ്റുകള്‍ കൂട്ടത്തോടെ കത്തിച്ചുകളഞ്ഞത്. അപ്പം, അരവണ കൗണ്ടറില്‍ നിന്നും ട്രാക്ടറില്‍ കയറ്റി പാണ്ടിത്താവളത്തുള്ള ഇന്സിനറേറ്ററിലാണ് കത്തിച്ചത്. അതിനിടെ, ഏതാനും തൊഴിലാളികള്‍ അപ്പം ട്രാക്ടറില്‍ ചവിട്ടിക്കയറ്റിയതും തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിന് ്ഇടയാക്കി. അപ്പം വിതരണത്തിലെ കാലതാമസം പരാതിയ്ക്കിട വരുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി അപ്പം വിതരണത്തില്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരാള്‍ക്ക് രണ്ട് പാക്കറ്റ് അപ്പം വീതമാണ് നല്‍കുന്നത്. അതിനിടെ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചിലര്‍ക്ക് 12ഉം 20ഉം പായ്ക്കറ്റ് വീതം അപ്പം വിതരണം ചെയ്തത് ബഹളത്തിനിടയാക്കി.
മുന്‍വര്‍ഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ അപ്പം, അരവണ എന്നിവ വന്‍തോതില്‍ കരുതലായി ശേഖരിച്ചിരുന്നു. എന്നാല്‍, തീര്‍ത്ഥാടകരുടെ വരവിലുണ്ടായ ഇടിവ് ശബരിമലയിലെ ആകെ വരുമാനത്തെയും അപ്പം, അരവണ വില്‍പ്പനയെയും സാരമായി ബാധിച്ചു. ഇതിനിടെ നിലവില്‍ ശേഖരിച്ചിട്ടുള്ള അരവണ പായസത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: