ന്യുദല്‍ഹി: തൊഴിലാളി വിഹിതമായി തുകയീടാക്കാനുള്ള ശമ്പള പരിധി വര്‍ധിപ്പിച്ച് ഇഎസ്ഐ ബോര്‍ഡ് യോഗം. പ്രതിദിനം 176 രൂപയ്ക്ക് മുകളില്‍ വരുമാനം ഉള്ളവരില്‍ നിന്നു മാത്രമേ ശമ്പളത്തിന്റെ 1.75 ശതമാനം തൊഴിലാളിവിഹിതം ഇനി മുതല്‍ ഈടാക്കൂ. നേരത്തെ ഇത് 136 രൂപയായിരുന്നു.
ഇഎസ്ഐ കോര്‍പ്പറേഷന്റെ മെഡിക്കല്‍ കോളേജുകളില്‍ ഇഎസ്ഐ അംഗങ്ങളായവരുടെ മക്കള്‍ക്ക് പ്രവേശനം നല്‍കാനായി നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാറ്റി നിശ്ചയിച്ചു. ഇഎസ്ഐ അംഗമായ ആര്‍ക്കും ഇനി മുതല്‍ മക്കള്‍ക്കായി മെഡിക്കല്‍ കോളേജ് പ്രവേശന ക്വാട്ടായില്‍ അപേക്ഷിക്കാം. നേരത്തെ ഇത് ഇഎസ്ഐ അംഗത്വം ലഭിച്ച് അഞ്ചു വര്‍ഷം പിന്നിടണമെന്നു വ്യവസ്ഥയുണ്ടായിരുന്നു.
രാജ്യത്തെ എല്ലാ ഇഎസ്ഐ ആശുപത്രികളിലും ഐസിയു സംവിധാനം ആരംഭിക്കാനും കേന്ദ്രതൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇഎസ്ഐ കോര്‍പ്പറേഷന്റെ ബജറ്റ് 13,000 കോടിയില്‍ നിന്ന് 20,000 കോടി രൂപയാക്കി ഉയര്‍ത്തി. 9,000 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു. രാജ്യത്തെ 1,563 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 70 ശതമാനവും വാടക കെട്ടിടങ്ങളിലാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ബോര്‍ഡ് യോഗം തീരുമാനമെടുത്തതായി ബോര്‍ഡംഗം വി. രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: