ന്യൂദല്‍ഹി: ന്യൂനപക്ഷ മതവിഭാഗമെന്നത് തന്റെ ഔദ്യോഗിക ജീവിതത്തിലെ വളര്‍ച്ചക്ക് തടസമായിരുന്നെന്ന സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന് ജോസഫിന്റെ പ്രസ്താവനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും വെറുപ്പും പടര്ത്താനുദ്ദേശിച്ചുള്ള പരാമര്‍ശമാണ് കുര്യന് ജോസഫ് നടത്തിയതെന്ന് കമ്മീഷന് വൈസ് ചെയര്മാന് അഡ്വ. ജോര്‍ജ്ജ് കുര്യന് കുറ്റപ്പെടുത്തി.
സുപ്രീം കോടതി ജഡ്ജിയായിരുന്ന തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരായ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താകുമെന്നാണ് കുര്യന് ജോസഫ് ചോദിക്കുന്നത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാനും സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കാനും ഉദ്ദേശിച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ജാതിക്കും മതത്തിനും അതീതമായി സുപ്രീംകോടതി ജഡ്ജിയായാണ് കുര്യന് ജോസഫിനെ ജനങ്ങള്‍ ഇഷ്ടപ്പെട്ടത്. പക്ഷെ സമൂഹത്തിന് വെറുപ്പും ഭയവുമാണ് അദ്ദേഹം തിരിച്ചു നല്‍കുന്നത്, ജോര്‍ജ്ജ് കുര്യന് ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് കുര്യന് ജോസഫ് വിവാദ പരാമര്‍ശം നടത്തിയത്.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് പ്രചരിപ്പിക്കുകയായിരുന്നു കുര്യന് ജോസഫിന്റെ ലക്ഷ്യമെന്ന് ജോര്‍ജ്ജ് കുര്യന് ആരോപിച്ചു. ഇന്ത്യയേക്കാള്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കുന്ന മറ്റേതെങ്കിലും രാജ്യം അദ്ദേഹത്തിന് ചൂണ്ടിക്കാട്ടാനാകുമോ?
2012ല്‍ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചപ്പോള്‍ സുപ്രീംകോടതി ജഡ്ജിയാക്കിയിരുന്നുവെങ്കില് തനിക്ക് ചീഫ് ജസ്റ്റിസാകാന്‍ സാധിക്കുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 2012ല്‍ മറ്റൊരു സംസ്ഥാനത്തുനിന്ന് ക്രിസ്ത്യന്‍ മതവിഭാഗത്തിലുള്ള ഒരാള്‍ സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്നു. ഇദ്ദേഹത്തെ ഒഴിവാക്കി സുപ്രീംകോടതി ജഡ്ജിയാകാന്‍ കുര്യന് ജോസഫ് ആഗ്രഹിച്ചത് സ്വാര്‍ത്ഥതയാണ്, ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
ജസ്റ്റിസ് കെ.എം. ജോസഫിനെ തടയാന്‍ ശ്രമിച്ചു
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് തെറ്റായ കാര്യങ്ങള്‍ നടന്നിരുന്നുവെന്ന് പറയുന്ന കുര്യന് ജോസഫിന് വിരമിച്ചതിന് ശേഷവും ഇതിന്റെ തെളിവുകളൊന്നും നല്‍കാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോട് സംസാരിച്ചത് സുപ്രീംകോടതി ജഡ്ജിയുടെ അന്തസിന് ചേരാത്ത പ്രവൃത്തിയാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കുന്നത് ശരിയല്ല.
ഇത്തരത്തില്‍ നിരവധി കിംവദന്തികള്‍ കുര്യന് ജോസഫിനെക്കുറിച്ചുമുണ്ട്. ദക്ഷിണേന്ത്യയിലെ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള ഒരാളെ ജഡ്ജിയാക്കാന്‍ കൊളീജിയം തീരുമാനിച്ചപ്പോള്‍ പുറത്ത് കുര്യന് ജോസഫ് വലിയ പിന്തുണ നല്കി. തന്റെ പിന്തുണ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സംശയത്തിനിടയാക്കുമെന്നും നിയമനം തടയാന്‍ സാധിക്കുമെന്നുമായിരുന്നു കുര്യന് ജോസഫ് കണക്കുകൂട്ടിയതെന്നാണ് പറയപ്പെടുന്നത്. മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫിനെയാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്.
മതിയായ യോഗ്യതയില്ലാത്ത ജൂനിയറായ ന്യൂനപക്ഷ വിഭാഗത്തിലുള്ള ഒരു അഭിഭാഷകനെ സുപ്രീംകോടതി ജഡ്ജിയാക്കാനും കുര്യന് ജോസഫ് പ്രവര്‍ത്തിച്ചു.
ചീഫ് ജസ്റ്റിസ് ആകുമെന്ന് സമുദായ നേതാക്കളെ വിശ്വസിപ്പിച്ചായിരുന്നു ഇത്. എന്നാല്‍, നിയമനം തള്ളപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തിലുള്ള ഒരാള്‍ക്ക് ജഡ്ജിയാവാനുള്ള അവസരമാണ് അദ്ദേഹം ഇല്ലാതാക്കിയത്.
മിശിഹയാകാന്‍ ശ്രമം
ന്യൂനപക്ഷ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും മിശിഹ ആകാനാണ് കുര്യന് ജോസഫിന്റെ ശ്രമം. മതകാര്യങ്ങളില്‍ കോടതി ഇടപെടരുതെന്ന് അദ്ദേഹം പറഞ്ഞത് ശബരിമലയെക്കുറിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതല്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
ഒരു വര്‍ഷത്തിലേറെ കൊളീജിയം അംഗമായിരുന്ന കുര്യന് ജോസഫ് മുസ്ലിം വിഭാഗത്തിലുള്ള കൂടുതല്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണം. എന്തുകൊണ്ടാണ് സുപ്രീം കോടതിയില്‍ ഒരു മുസ്ലിം ജഡ്ജി മാത്രമുള്ളതെന്നതിന് അദ്ദേഹം മറുപടി പറയണം, ജോര്‍ജ്ജ് കുര്യന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: