ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന സിഎജിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഗൂഢാലോചന. ടുജി ഇടപാടില്‍ വളരെക്കുറച്ച് നഷ്ടമേ ഉണ്ടായിട്ടുള്ളുവെന്നും സിഎജി റിപ്പോര്‍ട്ടിന് പിന്നില്‍ പിഎസി അധ്യക്ഷന്‍ ഡോ.മുരളീമനോഹര്‍ ജോഷിയുടെ കരങ്ങളുണ്ടെന്നും സിഎജി മുന്‍ ഓഡിറ്റര്‍ ആര്.പി.സിംഗിന്റെ ആരോപണം അഴിമതിയില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും താത്പര്യം സംരക്ഷിക്കാനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടുജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ തന്റെ ഇടപെടലുണ്ടെന്ന ആരോപണം മുതിര്‍ന്ന ബിജെപി നേതാവും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനുമായ മുരളീ മനോഹര്‍ ജോഷി നിഷേധിച്ചു. സിഎജി മുന്‍ ഓഡിറ്റര്‍ ആര്.പി. സിംഗാണ് മുരളീമനോഹര്‍ ജോഷിക്കെതിരെ ആരോപണമുന്നയിച്ചത്. തന്റെ മുന്നിലെത്തിയ കരട് റിപ്പോര്‍ട്ടില്‍ നിന്ന് നഷ്ടം സാധൂകരിക്കുന്ന രേഖകളില്ലാത്തതിനാല്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന പരാമര്‍ശം നീക്കിയിരുന്നതായും എന്നാല്‍ പിന്നീട് അന്തിമറിപ്പോര്‍ട്ടില്‍ ഈ സംഖ്യ വീണ്ടും ഉള്പ്പെടുത്തുകയായിരുന്നെന്നുമാണ് ആര്.കെ. സിംഗ് അവകാശപ്പെടുന്നത്. ഇടപാടില്‍ 1658 കോടി രൂപയുടെ നഷ്ടം മാത്രമാണുള്ളതെന്നായിരുന്നു തന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെന്നും ആര്.കെ.സിംഗ് വാദിച്ചു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് മുരളീ മനോഹര്ജോഷിയുടെ സ്വാധീനം മൂലമാണ് നഷ്ടം പെരുപ്പിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതെന്നും സിംഗ് ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നിക്ഷിപ്ത താത്പര്യം മുന്‍നിര്‍ത്തി സിഎജിയേയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ആര്.കെ.സിംഗിന്റേതെന്ന് ജോഷി പറഞ്ഞു.
ടുജി ഇടപാടുമായി ബന്ധപ്പെട്ട നഷ്ടം വിശദമാക്കാന്‍ പിഎസിക്ക് മുന്നിലെത്തിയപ്പോള്‍ ആര്‍കെ സിംഗ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും ഇപ്പോഴുള്ള ആരോപണം തന്നെ അതിശയിപ്പിക്കുന്നെന്നും ജോഷി ചൂണ്ടിക്കാട്ടി. സര്‍വീസിലിരിക്കുമ്പോള്‍ നിശബ്ദത പാലിച്ച സിംഗ് വിരമിച്ച ശേഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ജോഷി പറഞ്ഞു. ജെപിസിയും ഇക്കാര്യത്തില്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നെങ്കിലും ആരോപണം തെളിയിക്കുന്നതില്‍ സിംഗ് അവിടെയും പരാജയപ്പെട്ടിരുന്നതായും ജോഷി ചൂണ്ടിക്കാട്ടി. സമ്മര്‍ദ്ദത്തിന് വഴങ്ങി സിഎജി റിപ്പോര്‍ട്ട് എഴുതാന്‍ കഴിയില്ല. തന്റെ അവകാശവാദം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാനും സിംഗിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള കാവല്‍ നായ്ക്കളാണ് സിഎജിയും പിഎസിയും. ഇവയെ കരിവാരിത്തേച്ച് സ്വന്തം അഴിമതി മറയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാരും കോണ്‍ഗ്രസും നടത്തുന്നത്. ഈ ശ്രമത്തിന്റെ ഭാഗമായുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജോഷി പറഞ്ഞു. പിഎസി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ സഹായിക്കാന്‍ അവധിദിനത്തില്‍ സിഎജി ഉദ്യോഗസ്ഥര്‍ തന്റെ വസതിയിലെത്തിയെന്ന സിംഗിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ജോഷി വ്യക്തമാക്കി. സ്വന്തം തെറ്റുകള്‍ മറച്ചുവയ്ക്കാനുള്ള അവസാന ശ്രമം നടത്തുന്ന സര്‍ക്കാര്‍ ഏത് അസംബന്ധ കാര്യത്തിലും അന്വേഷണം ആവശ്യപ്പെടുമെന്നും ജോഷി പറഞ്ഞു.
ആര്.കെ.സിംഗിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളി. ടുജി ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടികളുടെ നഷ്ടമുണ്ടാക്കിയെന്നതും തെളിയിക്കപ്പെട്ട കാര്യമാണെന്ന് ബിജെപി പ്രതികരിച്ചു. സ്പെക്ട്രം ഇടപാടില്‍ നഷ്ടമുണ്ടായില്ലായിരുന്നെങ്കില് ലൈസന്‍സ് റദ്ദാക്കേണ്ടി വരില്ലായിരുന്നെന്നും അഴിമതി നടന്നിട്ടില്ലായിരുന്നെങ്കില്‍ മുന്‍ ടെലികോം മന്ത്രി എ.രാജ ജയിലില്‍ പോകില്ലായിരുന്നെന്നും ബിജെപി നേതാവ് ബല്‍ബീര്‍ പുഞ്ച് ചൂണ്ടിക്കാട്ടി. ആരോപണം ഗൂഢാലോചനയുടെ ഫലമാണെന്നും ആര്.കെ. സിംഗ് കോണ്‍ഗ്രസിന്റെ ജാമ്യക്കാരനാണെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. കഴിഞ്ഞ ഒരുവര്‍ഷമായി സിംഗ് മൗനം പാലിച്ചതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാസ്ഥാപനമായ സിഎജിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് എന്‍സിപി നേതാവ് ഡി.പി.ത്രിപാഠിയും പ്രതികരിച്ചു.
ബിജെപിയുടെ യഥാര്‍ത്ഥമുഖം പുറത്തായെന്നാണ് സിംഗിന്റെ ആരോപണത്തോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചത്. ആരോപണത്തിന് സിഎജി വിനോദ് റായിയും പിഎസി ചെയര്മാന് മുരളീമനോഹര്‍ ജോഷിയും മറുപടി നല്‍കണമെന്ന് കേന്ദ്രവാര്‍ത്താവിനിമയ മന്ത്രി മനീഷ് തിവാരിയും പാര്‍ലമെന്ററി മന്ത്രി കമല്‍നാഥും ആവശ്യപ്പെട്ടു. അതേസമയം റിലയന്‍സിന്റെ സ്വാധീനം കൊണ്ടാണ് ആര്.കെ. സിംഗ് ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: