തിരുവനന്തപുരം: സമാനതകളില്ലാത്ത ക്രൂരതയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനോട് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പട്ടിണിക്കിട്ട് കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ വരെ നടത്തുന്നു.
സുരേന്ദ്രനെ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ വെള്ളം വാങ്ങിക്കൊടുത്ത സിഐയെ സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ ബിജെപി സമരം ശക്തമാക്കും. ഇന്ന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.
സിപിഎമ്മിന്റെ വനിതാമതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ റവന്യൂ ഉദ്യോഗസ്ഥരെയും വനിതാമതിലിന്റെ പ്രവര്‍ത്തനത്തിനായി വിട്ടു.
സിപിഎം പാര്‍ട്ടി ഫണ്ടില്‍ നിന്നു പണം ചെലവഴിക്കുന്നതിനു പകരം സര്‍ക്കാര്‍ പണത്തില്‍ മതില് നിര്‍മിക്കുകയാണ്. നവകേരളം നിര്‍മാണത്തിന് ലഭിച്ച പണവും വനിതാമതിലിന് വേണ്ടി ചെലവാക്കും.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. 2006ല്‍ തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ശശികല ടീച്ചര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ മന്ത്രി പ്രചരിപ്പിക്കുന്നത്. ക്രിമിനല്‍ ചട്ടപ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണം. വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇല്ലായ്മ ചെയ്യുകയെന്നതാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത്, കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: