കേരള സംസ്ഥാനം പ്രളയദുരന്തത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത അവസരത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും സഹകരണത്തോടുകൂടി സര്‍ക്കാര്‍ മറന്നുപോയപോലെ തോന്നുന്ന ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ച് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ആദ്യ ഗഡുപോലും വിതരണം ചെയ്യാന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ഖജനാവില്‍നിന്ന് ഭീമമായ സംഖ്യ ചെലവിട്ട് ഭരണഘടനാവിരുദ്ധമായി ജാതിസംഘടനകളെ മാത്രം കൂട്ടുപിടിച്ച് ഒരു ഹിന്ദു നവോത്ഥാനത്തിന് ഒരു മതേതര സര്‍ക്കാര്‍ തുനിയുന്നത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് അനുയോജ്യമാണോ?
മനുഷ്യമതിലും മനുഷ്യച്ചങ്ങലയും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ആശയംപോലെ തന്നെ വൈദേശികമാണ്. വാങ്കുവിളി പോലും നിരോധിച്ചിരിക്കുന്ന മധുര മനോഹര മനോജ്ഞ ചൈനയില്‍നിന്ന് ഊര്‍ജം കൊള്ളുന്നവര്‍ ഇത്തരം വൈദേശികാശയങ്ങള്‍ നടപ്പാക്കിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. നവോത്ഥാനം എന്ന മലയാള പദത്തിന്റെ ഇംഗ്ലീഷ് തര്‍ജമ ‘റിവൈവല്‍’ എന്നാണ്. റിവൈവല്‍ എന്ന ഇംഗ്ലീഷ് പദമാകട്ടെ ഏതു നിഘണ്ടു പരിശോധിച്ചാലും വ്യക്തമാകും മതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന്. പല ക്രിസ്ത്യന്‍ മതവിഭാഗങ്ങളും റിവൈവല്‍ സെന്റര്‍ നടത്തുന്നുണ്ട് എന്നത് അറിയപ്പെടുന്ന കാര്യമാണ്.
ഭരണഘടനയുടെ 282-ാം അനുഛേദമനുസരിച്ചാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത്. എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന പണം ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതികളുടെയോ നവോത്ഥാനത്തിന് ചെലവഴിക്കാന്‍ ഒരു മതേതര സര്‍ക്കാരിന് അധികാരമുണ്ടോ? അവകാശമുണ്ടോ? ഭരണഘടനയുടെ 27-ാം അനുഛേദം മതപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമില്ലെന്നാണ് നമ്മുടെ സുപ്രീംകോടതി 1954 മുതല്‍ എടുത്തിരിക്കുന്ന കാഴ്ചപ്പാട്.
ഏതെങ്കിലും മതവിഭാഗത്തിനുവേണ്ടി സംസ്ഥാനത്തിന്റെ പണം ചെലവാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ലക്ഷ്മീന്ദ്രതീര്‍ത്ഥ കേസില്‍ സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്. പിന്നീട് ഹജ്ജ് തീര്‍ത്ഥാടനത്തിന് പണം ചെലവഴിക്കുന്നത് 2011 ല്‍ സുപ്രീംകോടതി ആവര്‍ത്തിക്കുകയുണ്ടായി. പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഹര്ജിക്കാരന് വ്യക്തമായ വിവരങ്ങള്‍ നല്കാന് കഴിയാത്തതുകൊണ്ടു മാത്രമാണ് ആ കേസില്‍ സുപ്രീംകോടതി ഇടപെടാതിരുന്നത്. അതേസമയം മാനസ സരോവര്‍, കുംഭമേള, പാക്കിസ്ഥാനിലേക്കുള്ള സിഖ് തീര്‍ത്ഥാടകരുടെ യാത്ര എന്നിവ നീതീകരിച്ചത് പൊതുജനങ്ങളില്‍ വലിയ വിഭാഗത്തിന് സൗകര്യങ്ങളൊരുക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന കാഴ്ചപ്പാടിലാണ്.
ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന ജനുവരി മാസത്തിലെ വനിതാ മതില് ജനങ്ങളില്‍ ഏതു വിഭാഗത്തിന് എന്ത് മതപരമായ സൗകര്യങ്ങള്‍ക്കാണ് ചെലവഴിക്കപ്പെടുന്നത്? മറിച്ച് ഹിന്ദു ഭൂരിപക്ഷത്തിന്റെ നവോത്ഥാനത്തിനുവേണ്ടി ജാതിസംഘടനകളെ സംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതാണ് അത്.
വിവിധ മതവിശ്വാസികള്‍ താമസിക്കുന്ന കേരളത്തില്‍ ഒരു മതത്തിന് മാത്രം നവോത്ഥാനമുണ്ടാക്കാന്‍ ഭീമമായ പണം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെ? ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പങ്കെടുത്തവരില്‍ ചിലര്‍ പരസ്യമായി സ്ത്രീകളെ ശബരിമല സന്നിധാനത്ത് തടഞ്ഞതിന് ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അങ്ങനെയുള്ള ഒരാളാണ് ജോയിന്റ് കണ്‍വീനര്‍. കണ്‍വീനറാകട്ടെ ആലുവയില്‍ നടത്തിയ മുസ്ലിംവിരുദ്ധ പ്രസംഗത്തിന് പ്രോസിക്യൂഷന് നടപടികള്‍ അഭിമുഖീകരിക്കുന്ന ആളാണ്. ഇവരാണോ സര്‍ക്കാര്‍ ചെലവില്‍ ഹിന്ദു നവോത്ഥാനം പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. അതോ കേസുകള്‍ പിന്‍വലിക്കാനുള്ള കാലുപിടിത്തമാണോ?
അതിനും പുറമേ ചുംബനസമരത്തിലും ആര്‍ത്തവ സമരത്തിലും പങ്കെടുത്ത് ആഭാസകരമായി പ്രകടനങ്ങള്‍ നടത്തിയവരായിരിക്കും മതിലില്‍ പങ്കെടുക്കുന്നവര്‍. കവിത കട്ടെടുത്ത ബീഫ് സമരത്തില്‍ പങ്കെടുത്ത ദീപാ നിശാന്ത് ടീച്ചറും സമരത്തിന്റെ മുന്‍പന്തിയിലുണ്ടാവും. തസ്ലിമയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വീമ്പടിച്ചവരും കൈവെട്ടിയ മാഷിന്റെ ഭാര്യ സലോമി തൂങ്ങിമരിച്ചപ്പോള്‍ മുഖംതിരിച്ചവരും ഇക്കൂട്ടത്തിലുണ്ടാകും. സ്വയം പ്രഖ്യാപിത സാംസ്കാരിക നായകന്മാരും നായികമാരും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. രഹന ഫാത്തിമയ്ക്ക് ജാമ്യം കിട്ടിയാല്‍ അവരും ഉണ്ടാകും. കടകംപള്ളിയുടെ സ്വന്തം മേരി സ്വീറ്റിയും ഉണ്ടാകും.
ഇവരെയൊക്കെ സംഘടിപ്പിക്കാന്‍ സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകം വൈദഗ്ധ്യമുള്ള പി. ശശി, പി.കെ. ശശി, ഗോപി കോട്ടമുറിക്കല്‍, വടക്കഞ്ചേരിയിലെ സഖാക്കള്‍ എന്നിവരുടെ സേവനം തീര്‍ച്ചയായും മുഖ്യമന്ത്രിയും കേരള സര്‍ക്കാരും പ്രയോജനപ്പെടുത്തുമെന്ന് കരുതേണ്ടതുണ്ട്.
ഒരു ഭക്തയെ അസമയത്ത് വിളിച്ചുണര്‍ത്തി തീര്‍ത്ഥാടനം തടസപ്പെടുത്തിയ ധിക്കാരിയായ പോലീസ് ഉദ്യോഗസ്ഥന് പാരിതോഷികവും ഒരു സ്ത്രീയെപ്പോലും തടയാന്‍ ശ്രമിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യാത്ത വ്യക്തിക്ക് കാരാഗൃഹവാസവും നടപ്പാക്കുന്ന സര്‍ക്കാരില്‍നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാം.
കണ്ണൂരില്‍ റംസാന് സമയത്ത് ഒരു പശുക്കിടാവിനെ നവോത്ഥാനത്തിന്റെ പേരില്‍ പരസ്യമായി അറുത്ത് തലയില്‍ തൊപ്പിവച്ച നിര്‍ദ്ദോഷിയായ ഒരു മുസ്ലിം സഹോദരന് പശുമാംസം നല്‍കുന്നതിന് മുന്‍കയ്യെടുത്തവരുടേയും സേവനം മുഖ്യമന്ത്രിക്ക് ഉപയുക്തമാക്കാം.
പ്രളയക്കെടുതിയെപ്പറ്റി ജനങ്ങള്‍ വീണ്ടും ഓര്‍മ്മിച്ചുതുടങ്ങിയ ഈ സന്ദര്‍ഭത്തില്‍ എല്ലാ പാളിച്ചകളില്‍നിന്നും പരാജയത്തില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇതിലും പരിഹാസ്യമായ മറ്റെന്തു പദ്ധതിയാണ് സര്‍ക്കാരിന് ആവിഷ്കരിക്കാനാവുക. അനാചാരത്തിന്റെ മതിലുകള്‍ പൊളിച്ചാണ് സ്ത്രീവിമോചനം കേരളത്തില്‍ മുമ്പ് സാധ്യമായിട്ടുള്ളത്, ജാതിമതിലുകള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: