കൊച്ചി: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജോലി നോക്കിയിരുന്ന ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യുവിന്റെ പക്കല്‍ നിന്ന് 45 ലക്ഷം രൂപ പിടികൂടിയ കേസില്‍ അറസ്റ്റിലായ ബിഷു ഷേക്കിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്കി.
അതിര്‍ത്തിയില്‍ കന്നുകാലി കള്ളക്കടത്ത് നടത്തി വന്ന ബിഷു ഷേക്ക് നല്കിയ പണമാണ് ജിബു കൈവശം വച്ചിരുന്നതെന്ന് കണ്ടെത്തിയ സിബിഐ സംഘം ബിഷുവിനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ 26 ബാങ്ക് അക്കൗണ്ടുകളും അന്വേഷണ സംഘം മരവിപ്പിച്ചു.
നിയമാനുസൃതം വ്യാപാരം നടത്തുന്ന വ്യക്തിയാണു താനെന്നും കള്ളക്കടത്തുകാരന് അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിഷു ഷേക്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കന്നുകാലിക്കച്ചവടത്തിനു പുറമേ തുണിയും പഴങ്ങളും പച്ചക്കറികളുമൊക്കെ കയറ്റി അയക്കുന്നുണ്ടെന്നു ഹര്ജിക്കാരന് വാദിച്ചു. ഇവയൊന്നും കള്ളക്കടത്തല്ലെന്നും താന്‍ കള്ളക്കടത്തുകാരനായ ബിഷു ഷേക്ക് അല്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. തുടര്‍ന്നാണ് ഇയാളുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: