കൊച്ചി: ഇതുവരെ കളിച്ച കളികൊണ്ടൊന്നും ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല. കളി മാറണം, കളി ശൈലിയും. ഒപ്പം കളിക്കാരുടെ മാനസികാവസ്ഥയും ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും. എങ്കിലേ
സെമിയിലെത്താനുള്ള നേരിയ പ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ ടീമിനാവൂ. ജയിക്കാന്‍ കഴിയാത്ത ഒമ്പത് മത്സരങ്ങള്‍ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും മൈതാനത്ത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ പൂനെ സിറ്റി എഫ്സി. രാത്രി 7.30ന് കിക്കോഫ്.
കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ജംഷഡ്പൂരിനെ സമനിലയില്‍ തളച്ചതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. രണ്ട് താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും. മധ്യനിരയില്‍ കളി മെനയുന്ന നിക്കോള ക്രമാരവിച്ചും കിസിറോണ്‍ കിസിറ്റോയും ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഉണ്ടാകില്ല. ഇവരുടെ അഭാവത്തില്‍ കറേജ് പെക്കൂസണും വിനീതും ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത.
ജംഷഡ്പൂരിനെതിരായ കളികാണാന്‍ കഷ്ടി എണ്ണായിരം പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ടീമിന്റെ മോശം പ്രകടനത്തില്‍ അസന്തുഷ്ടരായാണ് മഞ്ഞപ്പട ഫാന്‍സ് സ്റ്റേഡിയത്തിലെത്താതിരുന്നത്. ഇതിനെ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ലോതര്‍ മാത്തേവൂസ് നിശിതമായി വിമര്‍ശിച്ചിരുന്നു. ടീം ജയിച്ചാലും തോറ്റാലും ആരാധകര്‍ സ്റ്റേഡിയത്തില്‍ കളികാണാന്‍ എത്തണമെന്ന് മാത്തേവൂസ് പറഞ്ഞിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ഇന്നിയുള്ള കളികള്‍ക്ക് സ്റ്റേഡിയത്തിലെത്തുമെന്ന് അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ മത്സരങ്ങളില്‍ 4-1-4-1, 4-2-3-1 ശൈലികളിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിരുന്നത്. എന്നാല്‍ ഇതൊന്നും കളിക്കളത്തില്‍ വിജയിച്ചില്ല. നിലവിലെ അവസ്ഥയില്‍ 4-4-2 ശൈലിയില്‍ കളിക്കാരെ വിന്യസിക്കുന്നതാവും നല്ലത്. സ്റ്റൊയാനോവിച്ച്-പൊപ്ലാന്റിക് സഖ്യത്തെ സ്ട്രൈക്കര്‍മാരായി വിന്യസിച്ച് മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, സക്കീര്‍, കറേജ് പെക്കൂസണ്, സി.കെ. വിനീത് എന്നിവര്‍. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനൊപ്പം അനസ്, പെസിച്ച്, സിറില്‍ കാലി എന്നിവരും. ഗോള്‍വലയ്ക്ക് മുന്നില്‍ ധീരജ് സിങ് തന്നെയാവും.
മധ്യനിരയില്‍ സഹല്‍, പെക്കൂസണ്, വിനീത് എന്നിവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ഡേവിഡ് ജെയിംസിന് കഴിഞ്ഞാല്‍ മുന്നേറ്റത്തില്‍ സെര്‍ബിയന്‍-സ്ലൊവേനിയന്‍ സഖ്യത്തിന് കൃത്യമായി പന്തു ലഭിച്ചേക്കും. അതോടൊപ്പം സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം കൈവരിക്കുകയും വേണം. കഴിഞ്ഞ ദിവസം ജംഷഡ്പൂരിനെതിരെ തുറന്ന വലയില്പോലും പന്തെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. നിരവധി അവസരങ്ങളാണ് ദുംഗലും സ്റ്റൊയാനോവിച്ചും തുലച്ചുകളഞ്ഞത്. അതോടെയാണ് അര്‍ഹതപ്പെട്ട ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തിപ്പെട്ടതും.കളിയുടെ തുടക്കത്തില്‍ തണുപ്പന്‍ രീതി മാറ്റി ആക്രമണ ഫുട്ബോള്‍ കളിക്കാനും കഴിയണം. ഇന്നത്തേതടക്കം ഇനി നാല് ഹോം മത്സരങ്ങളടക്കം എട്ട് കളികളാണ് ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. ഈ മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ പോലും നിലവിലെ സ്ഥിതിവച്ച് സെമി പ്രവേശം ഉറപ്പില്ല.
മറുവശത്ത് പൂനെയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 10 കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഒമ്പതാമതാണ് അവര്‍. ഒരു കളിയില്‍ ജയിച്ച അവര്‍ 7 എണ്ണത്തില്‍ തോറ്റു. അവരും സെമിയില്‍ കയറിയില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിനാല്‍ ആശ്വാസജയം മാത്രമാണ് പൂനെ സിറ്റി ലക്ഷ്യമിടുന്നത്. അതേസമയം റോബിന് സിങ്, ഡീഗോ കാര്‍ലോസ് എന്നിവര്‍ കളിച്ചേക്കില്ല. സഹില്‍ പന്‍വര്‍, നിഖില്‍ പൂജാരി എന്നിവര്‍ക്കു അവസരം ലഭിച്ചേക്കും. മാഴ്സെലോക്കും ആഷിഖ് കുരുണിയനുമൊപ്പം ബ്ലാസ്റ്റേഴ്സ് മുന്‍ താരം ഇയാന്‍ ഹ്യൂം കളത്തിലിറങ്ങാന്‍ സാധ്യത. ഹ്യൂമിന് ഏറെ ആരാധകരുള്ള സ്ഥലമാണ് കൊച്ചി. അതിനാല്‍ ഹ്യൂമിനെ കാണാനായിട്ടെങ്കിലും സ്റ്റേഡിയത്തില്‍ കുറേ ആളുകളെത്തിയേക്കും.
ഇരു ടീമുകളും തമ്മില്‍ ഇതിന് മുന്‍പ് ഒന്‍പത് തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചെണ്ണത്തില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ പൂനെ നേടിയത് ഒരെണ്ണം മാത്രം. മൂന്ന് കളികള്‍ സമനിലയിലായി. കഴിഞ്ഞ സീസണിലെ രണ്ട് കളികളില്‍ ഒരെണ്ണം ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍. ഈ സീസണില്‍ പൂനെയുടെ ഹോം ഗ്രൗണ്ടിലെ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: