കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ ആന്തൂര്‍ മേഖലാ സെക്രട്ടറി തളിയില്‍ ഉറുമി നിഖിലിന് സിപിഎം ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്റെ ഔദ്യോഗിക വാഹന ഡ്രൈവറായിരുന്ന നിഖില്‍ പാര്‍ട്ടി കേന്ദ്ര നേതാക്കന്മാരുമായും ബന്ധം നിലനിര്‍ത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സന്തതസഹചാരി കൂടിയായിരുന്നു നിഖില്‍. സിപിഎം നേതാക്കളോടൊപ്പമുള്ള നിരവധി ഫോട്ടോകളാണ് നിഖില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിനാറുകാരിയെ ഒന്നില്‍ക്കൂടുതല്‍ പേര് പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പറശ്ശിനിക്കടവിലെ ഹോട്ടലിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് നിഖിലായിരുന്നു. പ്രതിയാണെന്നറിഞ്ഞ് കൊണ്ട് നിഖിലിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ സിപിഎം നേതൃത്വം ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് പ്രതിഷേധ മാര്‍ച്ചെന്നും സൂചനയുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പെണ്‍കുട്ടിയെ ഇത്തരത്തിലും പീഡിപ്പിച്ചതായി സൂചനയുണ്ട്. കണ്ണൂരിലും സമാനരീതിയിലുള്ള പീഡനം നടന്ന സാഹചര്യത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നാണ് സൂചന. പറശ്ശിനിക്കടവ് കേസിലെ പെണ്‍കുട്ടിയും കണ്ണൂരിലെ പെണ്‍കുട്ടിയും നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലാണ് പഠിക്കുന്നത്. സംഭവത്തിന് പിന്നില്‍ വന്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് കേസുകളിലും ഡിവൈഎഫ്ഐ അനുഭാവികളും പ്രവര്ത്തകരുമുള്പ്പടെയുള്ളവരാണ് പ്രധാന പ്രതികള്‍. ഭരണ കക്ഷിയില്‍പ്പെട്ട സംഘടനകളില്‍ നിന്ന് കടുത്ത് സമ്മര്‍ദ്ധമുണ്ടായിട്ടും പോലീസിന്റെ സമയോചിതമായ നീക്കമാണ് പ്രതികളെ അറസ്റ്റ് വേഗത്തിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: