കണ്ണൂര്‍: നിത്യരോഗിയായ ശ്രീമതിക്കും അമ്മയ്്ക്കുമായി പായം പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് നിര്‍മ്മിച്ച സ്നേഹവീടിന്റെ താക്കോല്‍ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകനില്‍ നിന്നും തൊണ്ണൂറ്റിയെട്ടുകാരിയായ അമ്മ പാറമ്മല്‍ ജാനകി താക്കോല്‍ ഏറ്റുമാങ്ങി. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം ഇവര്‍ പങ്കുവെച്ചു.
കാലപ്പഴക്കത്താല്‍ തകര്‍ന്ന് വാസയോഗ്യമല്ലാതായ വീട്ടിലായിരുന്നു നേരത്തെ ശ്രീമതിയും അമ്മയും കഴിഞ്ഞിരുന്നത്. ഈ വീട് പൊളിച്ചുമാറ്റിയാണ് പുതിയ വീട് നിര്‍മ്മിച്ചത്. വാര്‍ധക്യത്താല്‍ അവശതയനുഭവിക്കുന്ന അമ്മയ്ക്കും നട്ടെല്ലിന് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ശ്രീമതിക്കും പരസഹായത്തിന് പോലും ആരുമില്ല. ഇവരുടെ പേരിലുള്ള ഭൂമി വിറ്റു കിട്ടിയ പണവും പെന്ഷന് തുകയും കൊണ്ടാണ് ശ്രീമതിയുടെ ചികിത്സയും കുടുംബത്തിന്റെ നിത്യ ചെലവും നടക്കുന്നത്. ഇരുവരുടെയും ദുരവസ്ഥ കണ്ടറിഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് സ്നേഹവീടൊരുക്കിയത്.
പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നും 1000 രൂപ വീതം പിരിച്ചാണ് വീട് നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തിയത്. രണ്ടര ലക്ഷം രൂപയാണ് പഞ്ചായത്തിലെ 250 കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നായി പിരിച്ചെടുത്തത്. കൂടാതെ വീട് പണിയുടെ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവ പങ്കാളികളായി. വീടിനുള്ള ഓട്, കട്ടിള, കല്ല് എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമാഹരിച്ച് നല്‍കിയത്. രണ്ട് മുറികളും അടുക്കളയും കുളിമുറിയും അടങ്ങുന്നതാണ് ഇവരുടെ പുതിയ വീട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സാവിത്രി, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.വിമല, പവിത്രന് കരിപ്പായി, വി.കെ.പ്രേമരാജന്‍, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.പി.ഷജിനി, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: