കണ്ണൂര്‍: പെരിങ്ങോം-വയക്കര കുടുംബശ്രീ സിഡിഎസിന്റെ ലൈഫ് സ്നേഹഭവനം പദ്ധതിയില്‍ സാറയ്ക്കും ചന്ദ്രമതിക്കും വീട് നിര്‍മാണം ആരംഭിച്ചു. അയല്‍ക്കൂട്ടത്തിലെ സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സാധിക്കാത്ത നിര്‍ധനരായ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് സ്നേഹ ഭവനം പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതിനായി ഓരോ കുടുംബശ്രീ അംഗങ്ങളും തങ്ങളാല്‍ കഴിയുന്ന തുക നല്‍കിയിട്ടുണ്ട്.
ആലപ്പുഴയിലെ എക്സാത്ത് സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് സ്നേഹഭവനത്തിന്റെ തറ മുതല്‍ വീടിന്റെ വാര്‍പ്പ്, പെയിന്റിംഗ്, തേപ്പ് തുടങ്ങിയ മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും ചെയ്യുന്നത്. 28 പേരടങ്ങുന്ന മേഴ്സണ് ഗ്രൂപ്പ് അംഗങ്ങളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
പെരിങ്ങോം-വയക്കര സി ഡി എസിന്റെ കീഴിലുള്ള 13-ാം വാര്‍ഡിലെ കെ.സാറ, മൂന്നാം വാര്‍ഡിലെ ടി പി ചന്ദ്രമതി എന്നീ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് സ്നേഹഭവനം മനിര്മ്മിക്കുന്നത്. പെരിങ്ങോം ഗ്രാമ പഞ്ചായത്തിന്റെ മുഴുവന്‍ സഹകരണവും ഈ പദ്ധതിക്കായി കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 26നാണ് സാറയ്ക്കും ചന്ദ്രമതിക്കുമുള്ള ഭവനത്തിന് സി.കൃഷ്ണന് എംഎല്‍എ തറക്കല്ലിട്ടത്. ഇരു വീടുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ട് മുറികളും കുളിമുറിയും അടുക്കളയുമടക്കമുള്ളതാണ് ഇവരുടെ സ്നേഹഭവനം. ഡിസംബര്‍ അവസാനത്തോടെ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കാനാണ് പഞ്ചായത്തിന്റെയും സിഡിഎസിന്റെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: