കണ്ണൂര്‍: ശബരിമല ക്ഷേത്രത്തെയും ആചാരത്തെയും വിവാദമാക്കാനുള്ള ചിലരുടെ നീക്കം അപലപനീയമാണെന്ന് സ്വാമി ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ പൂര്‍വ്വികര്‍ ചെയ്തതെല്ലാം തെറ്റാണെന്ന്പറയാന് ഒരിക്കലും കഴിയില്ല. അതിന് ശാസ്ത്രീയത വല്ലതുമുണ്ടോ അത് പടിക്കേണ്ടതുണ്ടോ എന്നതൊക്കെ ചര്‍ച്ചകളായി വരണം. സാമൂതിരി കാലത്തെ ചര്‍ച്ചകളാണ് പിന്നീട് മാമാങ്കം എന്ന ഉത്സവമായി മാറിയത്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ പല ചര്‍ച്ചകളും നടക്കുന്നു. ഇതും ചര്‍ച്ചയാവേണ്ടതല്ലേ. നാളത്തെ തലമുറയെ ഓര്‍ത്തെങ്കിലും ഭാരതത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ നാം ശ്രമിക്കണം.
ആര്‍ത്തവകാലഘട്ടത്തില്‍ സ്ത്രീകള്‍ മാറിനില്‍ക്കുന്നതാണ് അഭികാമ്യം. രാജ്യത്തെ ആയുര്‍വ്വേദ ഫാമുകളും വെറ്റില ഫാമുകളിലും ഈ സമയം സ്ത്രീകള്‍ മാറിനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മെഡിക്കല്‍ സയന്‍സ് പോലും പുര്ണ്ണതയിലെത്തിയിട്ടില്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് മാത്രമേ പറയുന്നുള്ളൂ. ഈ വിഷയത്തിലുള്ള വിവാദം ഒഴിവാക്കണം. വ്യാജപ്രചരണങ്ങള്‍ ഒഴിവാക്കണം. ഇത്തരം പ്രചരണങ്ങള്‍ പൂര്‍വ്വികര്‍ കാത്തുസൂക്ഷിച്ച പൈതൃകത്തെയാണ് തകര്‍ക്കുന്നതെന്നും സ്വാമിജി അഭിപ്രായപ്പെട്ടു.
സപ്താഹ യജ്ഞത്തിന് അന്യ ജില്ലകളില്‍നിന്നടക്കം നിരവധി ഭക്തരാണ് എത്തുന്നത്. നാലാം ദിവസമായ ഇന്നലെ ശ്രീകൃഷ്ണാവതാരമാണ് പാരായണം ചെയ്തത്. 10ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: