കണ്ണൂര്‍: കൈപ്പാട് അരിയുടെ ഭൗദിക സ്വത്തവകാശവും വില്‍പ്പന അധികാരവും മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിക്ക് മാത്രമാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാറ്റന്റിന്റെ വകഭേദമായ അന്താരാഷ്ട്ര അംഗീകാരമുളള ഭൗമസൂചിക പദവി കൈപ്പാട് അരിയ്ക്ക് 2014 ലാണ് ലഭ്യമായത്. മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിക്കാണ് ഈ ഭൗതിക സ്വത്തവകാശം മദ്രാസിലെ പാറ്റന്റ് സെല്‍ നല്‍കിയിരിക്കുന്നത്. ഇത് നിയമം കൊണ്ട് സംരക്ഷിക്കപ്പെട്ടതാണ്. കൈപ്പാട് അരി വേറെ ആര്‍ക്കും ബ്രാന്റ് ചെയ്ത് വില്ക്കാന് അധികാരമില്ലെന്നാണ് ഈ നിയമ സംരക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. ആരെങ്കിലും ഇത് ലംഘിക്കുകയാണെങ്കില്‍ സൊസൈറ്റിക്ക് നിയമപരമായി നേരിടാവുന്നതാണെന്നും അതിനാല്‍ കൈപ്പാട് ബ്രാന്റ് എന്ന പേരില്‍ അരി ബ്രാന്റ് ചെയ്യാനുളള ചിലരുടെ നീക്കം ഉപേക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു.
സൊസൈറ്റിയില്‍ എല്ലാ കൈപ്പാട് കര്‍ഷകരും അംഗങ്ങളായി കൈപ്പാട് അരി സൊസൈറ്റിക്ക് നല്‍കണമെന്നും കിലോ ഗ്രാമിന് 70 രൂപ സൊസൈറ്റി കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. കൈപ്പാട് നെല്ല് സര്‍ക്കാരിനേക്കാളും മാര്‍ക്കറ്റ് വിലയേക്കാളും കൂടുതല്‍ വിലക്കാണ് സൊസൈറ്റി സംഭരിക്കുന്നതെന്നും ഈ അധിക വിലയാണ് ഭൗമ സൂചിക പദവിയലൂടെ കൈപ്പാട് കര്‍ഷകര്‍ക്കുളള മിച്ചമെന്നും ഇവര്‍ പറഞ്ഞു. നബാര്‍ഡിന്റെ ധന സഹായത്തോടെ സൊസൈറ്റി നടത്തുന്ന കൈപ്പാട് അരിയുടെ വില്‍പ്പന സ്റ്റാള്‍ ചെറുകുന്ന് പഞ്ചായത്തില്‍ ചെരുകുന്ന് തറയ്ക്ക് സമീപം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
കടലിനോട് ചേര്‍ന്നുളള പുഴകളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കണ്ടല്‍ വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നെല്‍കൃഷി മേഖലയാണ് കൈപ്പാട്. വാര്‍ത്താ സമ്മേളനത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല പീലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രഫസര്‍ ഡോ.ടി.വനജ,ഒ.വി.നാരായണന്,കെ.വി.നാരായണന്,എം.കെ.സുകുമാരന്‍,വി.വി.ചന്ദ്രന്,കെ.വി.ജനാര്ദ്ദനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: