തൃശൂര്‍: പാരീസ് ഭീകരാക്രമണ കേസന്വേഷണവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീനെ ഇന്നലെയും ഫ്രഞ്ച് പോലീസ് സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ വിശദവിവരങ്ങള്‍ എന്‍ഐഎയും ഫ്രഞ്ച് പോലീസും പുറത്തുവിട്ടിട്ടില്ല. രണ്ടു മണിക്കൂറോളം നീണ്ടചോദ്യം ചെയ്യലില്‍ സുബഹാനി സഹകരിച്ചതായാണ് സൂചന.
ജയില്‍ സൂപ്രണ്ടടക്കമുള്ള മറ്റു ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കാതെ ജയില്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചോദ്യം ചെയ്യല്‍. ആദ്യ ദിവസം ലഭിച്ച മൊഴികള്‍ വിശദമായി പരിശോധിച്ചതിനു ശേഷമാണ് അന്വേഷണ സംഘം രണ്ടാം ദിവസമെത്തിയത്. കേസന്വേഷണത്തിന് സഹായകമാകുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോയെന്നറിയുന്നതിനായി സുബഹാനിയുമായി ജയിലില്‍ അടുപ്പമുള്ള തടവുകാരെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. സുബഹാനിയെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുകയോ, മര്‍ദ്ദിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് അനില്‍കുമാര്‍ ഈ സമയത്ത് ഇവരോടൊപ്പമുണ്ടായിരുന്നു.
ഫ്രഞ്ച് പോലീസ് തയാറാക്കിയ ചോദ്യങ്ങളുടെ മലയാളം പരിഭാഷ സുബഹാനിക്ക് നല്‍കിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. അതേസമയം, അന്താരാഷ്ട്ര സുരക്ഷാചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ പേരുകളും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ത്യയിലെ ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സന്ദര്‍ശക ഡയറിയില്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ രേഖപ്പെടുത്തി. ദേശീയ അന്വേഷണ സംഘത്തിലെ രണ്ടുപേരും ദ്വിഭാഷിയും ഫ്രഞ്ച് പോലീസ് സംഘത്തെ അനുഗമിച്ചിരുന്നു.
സിറിയയില്‍ ആയുധ പരിശീലനം ലഭിച്ച സുബഹാനിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുമായി ബുധനാഴ്ചയാണ് ഫ്രഞ്ച് പോലീസ് സേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. കനകമല തീവ്രവാദ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീന് ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ വിചാരണ തടവുകാരനാണ്.
മൂന്നു വാഹനങ്ങളിലായി ഇന്നലെ വൈകിട്ട് നാലോടെ ജയിലിലെത്തിയ മൂന്ന് പേരടങ്ങുന്ന ഫ്രഞ്ച് പോലീസിലെ പ്രത്യേക സംഘം ചോദ്യം ചെയ്യലിനു ശേഷം ആറോടെ മടങ്ങി. അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തില്‍ അതീവ സുരക്ഷയിലാണ് തൃശൂരില്‍ താമസിക്കുന്നത്. സുബഹാനിയെ ചോദ്യം ചെയ്യലും മൊഴിയെടുപ്പും ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: